India Kerala

ലീഗിന്റെ ലോംഗ് മാര്‍ച്ച്

കവളപ്പാറയിലെ ദുരിത ബാധിതരെ സർക്കാർ അവഗണിക്കുന്നെവെന്നാരോപിച്ച് മുസ്‌ലിം ലീഗ് നടത്തുന്ന ലോംഗ് മാർച്ചിന് തുടക്കമായി. സര്‍ക്കാരിന്റെ വീഴ്ചക്കെതിരെ മുസ്ലിം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയാണ് ലോങ് മാർച്ച് സംഘടിപ്പിക്കുന്നത്. 28ന് മലപ്പുറം കലക്ട്രേറ്റ് പടിക്കലെത്തുന്ന മാർച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.

മുഴുവന്‍ ദുരിത ബാധിതര്‍ക്കും മതിയായ നഷ്ടപരിഹാരം നല്‍കുക, ഗവ: പ്രഖ്യാപിച്ച സഹായം നല്‍കുന്നതിലെ വീഴ്ചക്ക് പരിഹാരം കാണുക, നഷ്ടപരിഹാര വിതരണത്തിലെ അപാകതയും വിവേചനവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ലോംഗ് മാർച്ച്. പാഥാർ, കവളപ്പാറ എന്നിവിടങ്ങളിൽ നിന്നാരംഭിച്ച രണ്ട് മാർച്ചുകൾ പോത്തുകല്ല് ബസ് സ്റ്റാൻഡിൽ സംഗമിച്ചു. ദുരന്തനിവാരണത്തിൽ ഇത്രയേറെ പരാജയപ്പെട്ട സർക്കാർ കേരളത്തിൽ മുൻപുണ്ടായിട്ടില്ലെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

5 ദിനങ്ങളിലായി നടത്തുന്ന മാർച്ച് കടന്നുപോകുന്ന മണ്ഡലങ്ങളിലെ പ്രവർത്തകർ വ്യത്യസ്ത ദിനങ്ങളിൽ മാർച്ചിൽ അണിനിരക്കും. സമാപന ദിവസം ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ കലക്ട്രേറ്റിലേക്ക് നടക്കുന്ന മാർച്ചിൽ അണിനിരക്കും. തെരുവ് നാടകമുൾപ്പടെ സർക്കാരിനെതിരെ വ്യത്യസ്ത പ്രതിഷേധങ്ങളും മാർച്ചിലുടനീളം സംഘടിപ്പിക്കും. 28ന് മലപ്പുറം കലക്ടറേറ്റ് പടിക്കലത്തെുന്ന തരത്തിലാണ് മാര്‍ച്ച് ക്രമീകരിച്ചിരിക്കുന്നത്.