Kerala

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു;141 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ തുറക്കും

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജനിരപ്പ് 140.95 അടിയായി ഉയർന്നു. ജലനിരപ്പ് 141 അടിയിലേക്ക് എത്തിയാൽ സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് തുറക്കും. ഇതുമായി ബന്ധപ്പെട്ട് ആദ്യമുന്നറിയിപ്പ് കേരളത്തിന് നൽകിക്കഴിഞ്ഞു. ഇന്നലെ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ പെയ്‌ത മഴയെ തുടർന്ന് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഇടുക്കി ഡാമിലും ജലനിരപ്പ് ഉയരുകയാണ്.

2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. ജലനിരപ്പ് 141 അടിയിലേക്കെത്തുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിലെ താഴ്ഭാഗത്ത് താമസിക്കുന്ന ആളുകൾ വലിയ ആശങ്കയിലാണ്. കാരണം സ്പിൽവേ ഷട്ടറുകൾ തുറക്കാനുളള തീരുമാനത്തിലേക്ക് തമിഴ്നാട് നീങ്ങാനാണ് സാധ്യത. റൂൾ കർവ് പ്രകാരം 141 അടിവരെയാണ് നവംബർ 20 വരെ ഡാമിൽ സംഭരിക്കാൻ കഴിയുന്ന പരമാവധി വെള്ളത്തിന്റെ അളവ്. അതിനാൽ 141 അടിക്ക് മുകളിലെത്തിയാൽ തമിഴ്നാട് സ്പിൽവേ ഷട്ടറുകൾ തുറക്കും.

അതേസമയം ഇടുക്കി ഡാമിൽ കഴിഞ്ഞ ദിവസം തുറന്ന ഒരു ഷട്ടർ അടച്ചിരുന്നു. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. 2399. 38 അടിയായി ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഇടുക്കി ഡാമിലെയും ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ അടച്ച ഷട്ടർ തുറക്കുന്ന സാഹചര്യമുണ്ടാകും. നേരത്തെ 100 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാനുള്ള അനുമതി ജില്ലാ ഭരണകൂടം നൽകിയിരുന്നു.രണ്ട് ഡാമുകളിലെയും ജലനിരപ്പ്ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.