Kerala

മുല്ലപ്പെരിയാർ റൂൾ കർവ് പുനഃപരിശോധിക്കണമെന്ന് കേരളം; സുപ്രിം കോടതിയിൽ എതിർപ്പുയർത്താൻ തമിഴ്‌നാട്

മുല്ലപ്പെരിയാറിൽ റൂൾ കർവ് പുനഃപരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ തമിഴ്നാട് സുപ്രിംകോടതിയിൽ എതിർക്കും. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്തണമെന്ന റൂൾ കർവ് തിരുത്തണമെന്ന കേരളത്തിന്റെ ആവശ്യത്തെയാണ് തമിഴ്നാട് എതിർക്കുന്നത്. പുതിയ അണക്കെട്ടാണ് നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന് സത്യവാങ്മൂലത്തിലൂടെ കേരളം സുപ്രിംകോടതിയെ ഇന്നലെത്തന്നെ അറിയിച്ചിരുന്നു. നാളെയാണ് മുല്ലപ്പെരിയായർ വിഷയം സുപ്രിംകോടതി പരിഗണിക്കുക.

നവംബർ അവസാനം അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറയ്ക്കണമെന്നാണ് സുപ്രിംകോടതിയിൽ കേരളം സമർപ്പിച്ച സത്യവാങ്മൂലത്തിലെ ആവശ്യം. സെപ്റ്റംബർ 20 ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയർത്താമെന്ന റൂൾ കർവിലെ നിർദേശം ഭേദഗതി ചെയ്യണമെന്നും കേരളം സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ കേരത്തിന്റെ ഈ ആവശ്യങ്ങൾ ശാസ്ത്രീയയുക്തി ഇല്ലാത്തതാണെന്ന് തമിഴ്നാട് സുപ്രിംകോടതിയിൽ വാദിക്കും.

അതേസമയം മുല്ലപ്പെരിയാർ ഡാമുണ്ടാക്കുന്ന സുരക്ഷാ പ്രശ്നങ്ങളും ഭീതിയും അഞ്ച് ജില്ലകളിലെ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കേരളത്തിന്റെ നിലപാട്. ഇക്കാര്യം സുപ്രിംകോടതിയെ ബോധിപ്പിക്കാനാണ് കേരളം ശ്രമിക്കുക.