India Kerala

മോട്ടോര്‍‌ വാഹന നിയമം ലംഘിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളും

സംസ്ഥാനത്ത് വി.ഐ.പികളുടെ വാഹനങ്ങളും റോഡ് നിയമങ്ങള്‍ പാലിക്കുന്നില്ല. ഒരു വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ 14 തവണയാണ് നിയമം ലംഘിച്ചത്. മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണന്‍, പി.എസ് ശ്രീധരന്‍ പിള്ള എന്നിവരും നിയമലംഘനത്തിന് പിടിക്കപ്പെട്ടിട്ടുണ്ട്. നേതാക്കള്‍ പിഴയൊടുക്കാന്‍ തയ്യാറായിട്ടില്ലെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തിന്‍റെ നിരത്തുകളില്‍ ചീറിപ്പായുന്ന മന്ത്രി വാഹനങ്ങള്‍ നിയമലംഘകര്‍ കൂടിയാണ്. മുഖ്യമന്ത്രിയുടെ ഒരു വാഹനം 9 തവണയും മറ്റൊരു വാഹനം 5 തവണയും നിയമലംഘനത്തിന് പിടിക്കപ്പെട്ടു. പക്ഷെ ഒറ്റത്തവണപോലും പിഴ ഒടുക്കിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്‍റെ രേഖകളില്‍നിന്ന് വ്യക്തം. 28 തവണ പിടിക്കപ്പെട്ടിട്ടും ഒരിക്കല്‍ പോലും പിഴ അടക്കാത്ത ധനമന്ത്രി തോമസ് ഐസകിന്‍റെ വാഹനമാണ് മന്ത്രിമാരിലെ നിയമലംഘകരില്‍ ഒന്നാമന്‍. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ രണ്ട് വാഹനങ്ങള്‍ 11 തവണ ക്യാമറയില്‍ കുടുങ്ങി. ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍റ വാഹനത്തിന് മൂന്നു തവണ പിടിവീണു. എന്നാല്‍ രണ്ടു തവണയും മന്ത്രി പിഴ അടച്ചു. മന്ത്രിമാരായ ഇ.പി ജയരാജന്‍, ഇ ചന്ദ്രശേഖരന്‍, ജി സുധാകരന്‍ എന്നിവരും ട്രാഫിക് നിയമലംഘത്തിന് പിടിക്കപ്പെട്ടിട്ടുണ്ട്.

പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ വാഹനങ്ങളും ഒട്ടും മോശമല്ല. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ വാഹനം അമിത വേഗത്തിന് പിഴ ചുമത്തിയത് 55 തവണ. ഇക്കാര്യത്തില്‍ സി.പി.എമ്മിനെ കവച്ചുവക്കും ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ പേരിലുള്ള വാഹനം. പിഴയൊടുക്കാന്‍ ബാക്കിയുള്ളത് 57 നിയമലംഘനം. രമേശ് ചെന്നിത്തലയുടെ വാഹനത്തിന് 4 തവണ പിഴ ചുമത്തിയിട്ടുണ്ട്. മന്ത്രിമാര്‍ക്കോ നേതാക്കള്‍ക്കോ അമിത വേഗ പരിധിയില്‍ ഒരു ഇളവുമില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പും വ്യക്തമാക്കുന്നു.