Kerala

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസ് ; അന്വേഷണ സംഘം വിപുലീകരിച്ച് ഡിജിപിയുടെ ഉത്തരവ്

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പിൽ അന്വേഷണ സംഘം വിപുലീകരിച്ച് ഡിജിപിയുടെ ഉത്തരവ്. കൊച്ചി സൈബർ സ്റ്റേഷൻ എസ്എച്ച്ഒ അടക്കം 10 ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി മോൻസന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും, ഫോൺ രേഖകളും പരിശോധിക്കും. ഇതിനിടെ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ ഐജി സ്പർജ്ജൻ കുമാർ എറണാകുളം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. ( monson mavunkal probe team expanded )

ശാസ്ത്രീയവും കുറ്റമറ്റതുമായ അന്വേഷണം ലക്ഷ്യമിട്ടാണ് കൊച്ചി സൈബർ സ്റ്റേഷൻ എസ്എച്ച്ഒ അടക്കം 10 ഉദ്യോഗസ്ഥരെ കൂടി പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തിയത്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി മോൻസന്റെ ഫോൺ രേഖകളും, സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. വീട്ടിലെ നിത്യ സന്ദർശകരുടെ വിശദാംശങ്ങൾ അറിയുന്നതിനൊപ്പം ഉന്നത ബന്ധങ്ങൾ സ്ഥിരീകരിക്കുന്നതിനാണ് ഈ നടപടി.

ഇതിനിടെ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ ഐജി സ്പർജ്ജൻ കുമാർ എറണാകുളം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. ഉദ്യോഗസ്ഥരിൽ നിന്നും ഐജി കേസിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. പരാതിക്കാരൻ സന്തോഷും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി മൊഴി നൽകി.

അതേസമയം വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് മോൻസൺ മാവുങ്കൽ നൽകിയ ജാമ്യ ഹർജി എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പാല മീനച്ചിൽ സ്വദേശി രാജീവ് ശ്രീധരിൽ നിന്ന് ഒരു കോടി 62 ലക്ഷം തട്ടിയെന്ന കേസിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.