Kerala

മീൻ വാങ്ങാനും തേങ്ങയെടുക്കാനും ഡിഐജിയുടെ വാഹനം; മോൻസൺ പൊലീസ് വാഹനം ദുരുപയോഗം ചെയ്തെന്ന് ഡ്രൈവർ

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോൻസൺ മാവുങ്കൽ പൊലീസ് വാഹനം ദുരുപയോഗം ചെയ്തെന്ന വെളിപ്പെടുത്തലുമായി മോൻസണിൻ്റെ ഡ്രൈവർ. മീൻ വാങ്ങാനും തേങ്ങയിടീക്കാനും മോൻസൺ ഡിഐജി സുരേന്ദ്രൻ്റെ വാഹനം ഉപയോഗിച്ചു എന്ന് ഡ്രൈവർ ജയ്സൺ പറഞ്ഞു. കൊവിഡ് കാലത്തായിരുന്നു ഇത്. അനിത പുല്ലയിലിൻ്റെ സഹോദരിയുടെ വിവാഹം കഴിഞ്ഞ് മോൻസൺ മടങ്ങിയത് ബീക്കൺ വച്ച വാഹനത്തിലായിരുന്നു എന്നും ഡ്രൈവർ പറഞ്ഞു.

മട്ടാഞ്ചേരിയിൽ ഒരു പൊലീസുകാരന് കുപ്പി കൊടുക്കാൻ പറഞ്ഞു. അത് കൊടുത്തിട്ട് തേങ്ങെയെടുക്കാൻ പോയി. എന്നിട്ട് തുറവൂർ പോയി മീനെടുത്ത് കലൂർ പോവുകയായിരുന്നു. വ്യക്തിപരമായ ആവശ്യങ്ങൾക്കായി മോൻസൺ പൊലീസ് വാഹനം ഉപയോഗിച്ചിട്ടുണ്ട്. വേറൊരു തവണ മട്ടാഞ്ചേരിക്ക് പോയി.

മോൻസണുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്.

മോൻസൻ മാവുങ്കലിന് എതിരായ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ. സുധാകരനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നു. കെ. സുധാകരന് എതിരായി ഉയർന്ന് വന്നിട്ടുള്ള എല്ലാ ആരോപണങ്ങളും അന്വേഷിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പുറത്തുവരേണ്ടതുണ്ടെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. സുധാകരന്‍റെ സാന്നിധ്യത്തിലാണ് പരാതിക്കാരനായ അനൂപ് 25 ലക്ഷം രൂപ മോൻസൻ മാവുങ്കലിന് കൈമാറിയത്. അതുകൊണ്ടുതന്നെ സുധാകരനെ ചോദ്യം ചെയ്താലേ കൂടുതൽ വിവരങ്ങൾ പുറത്തുവരുകയുള്ളൂവെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുക്കേസിൽ ഐ.ജി. ജി. ലക്ഷ്മൺ അടക്കം ആരോപണ വിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് ക്രൈം ബ്രാഞ്ച് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതുവരെ നടന്ന അന്വേഷണത്തിൽ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാകുന്ന ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ അറിയിച്ചത്. മോൻസൻ മാവുങ്കലിന്റെ വീടിന് പൊലീസ് സംരക്ഷണം നൽകിയത് സ്വാഭാവിക നടപടിയെന്ന് ക്രൈം ബ്രാഞ്ച് ന്യായീകരിച്ചു.