Kerala

പുരാവസ്തു തട്ടിപ്പ് കേസ്; മോന്‍സണ്‍ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

പുരാവസ്തു തട്ടിപ്പ് കേസില്‍ മോന്‍സണ്‍ മാവുങ്കല്‍ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍. മൂന്ന് ദിവസത്തേക്കാണ് മോന്‍സണെ കസ്റ്റഡിയില്‍ വിട്ടത്. ഈ മാസം 27 ന് വൈകിട്ട് മൂന്ന് മണിവരെ മോന്‍സണ്‍ മാവുങ്കലിനെ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാം.

അതിനിടെ മോന്‍സണുമായി ബന്ധപ്പെട്ട ടി.വി സംസ്‌കാര കേസില്‍ ഒന്നാംപ്രതി ഹരിപ്രസാദിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തുകയാണ്. തിരുവനന്തപുരം പൂവച്ചലിലുള്ള വീട്ടിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. സംസ്‌കാര ചാനലിന്റെ 1.51 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്.

പുരാവസ്തു തട്ടിപ്പ് കേസില്‍ ലോക്നാഥ് ബെഹ്റയുടെ മൊഴി ഇന്ന് രേഖപ്പെടുത്തി. ബീറ്റ് ബോക്സ് വച്ചതിലും, മ്യൂസിയം സന്ദര്‍ശിച്ചതിലും വിവരങ്ങള്‍ തേടി. ട്രാഫിക് ഐജി ലക്ഷ്മണില്‍ നിന്നും ക്രൈംബ്രാഞ്ച് മൊഴിയെടുത്തിട്ടുണ്ട്. ലക്ഷ്മണും മോന്‍സനും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. ലക്ഷ്മണ്‍ മോന്‍സണിന്റെ മകളുടെ വിവാഹ നിശ്ചയത്തിനും പങ്കെടുത്തിരുന്നു. നേരത്തെ വിഷയത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് തിടുക്കപ്പെട്ടുള്ള നടപടി.