Kerala

ഐ ജി ലക്ഷ്മണയുടെ സസ്പെൻഷൻ പിൻവലിക്കാൻ നീക്കം ; പ്രതിചേർക്കാൻ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്

മോണ്‍സണ്‍ മാവുങ്കലുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ആരോപണവിധേയനായ ഐജി ലക്ഷ്മണയുടെ സസ്പെന്‍ഷൻ പിൻവലിക്കാൻ നീക്കം. ജി ലക്ഷ്മണയെ പ്രതിചേർക്കാൻ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോർട്ട്. സസ്പെൻഷൻ നടപടി പുനഃപരിശോധിക്കാനായി സമിതി രൂപീകരിച്ച് സർക്കാർ. ഐജി സസ്പെൻഷനിലായി രണ്ട് മാസം തികയും മുൻപ് ആണ് തിരക്കിട്ട നീക്കം.

ഇതിനായി ചീഫ് സെക്രട്ടറി തല സമിതിയെ സർക്കാർ ചുമതലപ്പെടുത്തി. കേസില്‍ ഐ.ജി ലക്ഷ്മണയെ ഇത് വരെ ക്രൈം ബ്രാഞ്ച് പ്രതി ചേർത്തിട്ടില്ല. മോൻസണ്‍ മാവുങ്കലിനെ സഹായിച്ചതിനാണ് ഐജി ലക്ഷ്മണയെ സസ്പെൻഡ് ചെയ്തത്. നവംബർ 10 നാണ് ഐ.ജിയെ സസ്പെൻഡ് ചെയ്തത്.

നേരത്തെ മോണ്‍സണ്‍ മാവുങ്കലുമായുള്ള ബന്ധം വ്യക്തമാക്കുന്ന ഇവരുടെ ചിത്രങ്ങള്‍ പലതും പുറത്ത് വന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐ.ജിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മോണ്‍സണ് എതിരെ ആലപ്പുഴ എസ്.പി നടത്തിയ അന്വേഷണത്തിലും ഐജി ലക്ഷ്മണ ഇടപെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലും വകുപ്പുതല അന്വേഷണം ഉണ്ടായിരുന്നു.