Entertainment Kerala

‘വ്യക്തിവൈരാഗ്യത്തിന്റെ യാതൊരു തരിമ്പും അവശേഷിക്കാതെ ജോജുവിനൊപ്പം, സൗഹൃദം വളരുന്നതില്‍ സന്തോഷം’; മുഹമ്മദ് ഷിയാസ്

ഇന്ധന വില വര്‍ധനയ്ക്കെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധ സമരത്തിനെതിരെ നടന്‍ ജോജു ജോര്‍ജ് പ്രതിഷേധിക്കുകയും തുടര്‍ന്ന് ജോജുവും കോണ്‍ഗ്രസും തമ്മില്‍ ഉണ്ടായ ‘ഏറ്റുമുട്ടല്‍’ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സംഭവം നടന്ന് മാസങ്ങൾക്ക് ശേഷം ഇപ്പോൾ എറണാകുളം ഡിസിസി അദ്ധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ജോജുവിനെ കണ്ടതിന്റെ ചിത്രമാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്.(Mohammed shiyas share image with joju george)

തികച്ചും ന്യായമായ ആ സമരാവശ്യം വിജയിക്കുന്നതില്‍ ജോജുവിന്റെ ഇടപെടലും കാരണമായി. നല്ലൊരു കലാകാരനായ അയാളുടെ വികാരത്തെ മാനിക്കുന്നതോടൊപ്പം യാതൊരു പ്രിവിലേജുമില്ലാത്ത സാധാരണ മനുഷ്യര്‍ക്ക് വേണ്ടിയുള്ള സമരത്തിനായിരിക്കും എന്നും കോണ്‍ഗ്രസ് മുന്‍ഗണന. ജോജുവുമായി അന്നുമുതലുണ്ടായ പരിചയം സൗഹൃദത്തിലേക്ക് വളരുന്നതില്‍ സന്തോഷം എന്നും ഷിയാസ് കുറിച്ചു.

വ്യക്തിവൈരാഗ്യത്തിന്റെ യാതൊരു തരിമ്പും അവശേഷിക്കാതെ സാമൂഹിക പ്രതിബദ്ധതയുടെ സംവാദത്തിന് വേദിയാകുന്നത് തന്നെയല്ലേ ജനാധിപത്യത്തിന്റെ നല്ല ലക്ഷണം എന്നും ഷിയാസ് കുറിച്ചു. അന്തരിച്ച സംവിധായകന്‍ കെ ജി ജോര്‍ജിന്റെ മൃതദേഹം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയതായിരുന്നു ഇരുവരും.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം-

കുറേ കാലങ്ങള്‍ക്ക് ശേഷമാണ് ജോജുവിനെ നേരില്‍ കാണുന്നത്. ഇന്ധനവില കൊള്ളക്കെതിരായ സമരമുഖത്തെ സംഭവബഹുലമായ അന്നത്തെ കൂടിക്കാഴ്ചയായിരുന്നു ഒരര്‍ത്ഥത്തില്‍ ആ സമരത്തെ ദേശീയ ശ്രദ്ധയിലേക്ക് നയിച്ചത്. തികച്ചും ന്യായമായ ആ സമരാവശ്യം വിജയിക്കുന്നതില്‍ ജോജുവിന്റെ ഇടപെടലും കാരണമായി. നല്ലൊരു കലാകാരനായ അയാളുടെ വികാരത്തെ മാനിക്കുന്നതോടൊപ്പം യാതൊരു പ്രിവിലേജുമില്ലാത്ത സാധാരണ മനുഷ്യര്‍ക്ക് വേണ്ടിയുള്ള സമരത്തിനായിരിക്കും എന്നും കോണ്‍ഗ്രസ് മുന്‍ഗണന. ജോജുവുമായി അന്നുമുതലുണ്ടായ പരിചയം സൗഹൃദത്തിലേക്ക് വളരുന്നതില്‍ സന്തോഷം. വ്യക്തിവൈരാഗ്യത്തിന്റെ യാതൊരു തരിമ്പും അവശേഷിപ്പിക്കാതെ സാമൂഹിക പ്രതിബദ്ധതയുടെ സംവാദത്തിന് വേദിയാകുന്നത് തന്നെയല്ലേ ജനാധിപത്യത്തിന്റെ നല്ല ലക്ഷണം. ജനകീയ സമരഭൂമി തന്നെ അതിനൊരു മൈതാനിയൊരുക്കുന്നത് അന്ധത അഭിനയിക്കുന്ന ഭരണകൂടത്തിന്റെ കണ്ണുതുറപ്പിക്കുമെന്നും ഓര്‍മ്മിപ്പിക്കുന്ന ഒരു കൂടിക്കാഴ്ചയായിരുന്നു ഇത്.