Kerala

മോഫിയയുടെ ആത്മഹത്യ ദൗര്‍ഭാഗ്യകരം; പരാതിയുമായി സ്റ്റേഷനിലെത്തുന്ന പെണ്‍കുട്ടികള്‍ അപമാനിക്കപ്പെടുന്നുവെന്ന് വി.ഡി സതീശന്‍

ആലുവയില്‍ യുവതി തൂങ്ങിമരിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ത്രീ സുരക്ഷയും പരാതിയും സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി എടുക്കില്ല. വാദിയായ യുവതിയോട് മോശമായാണ് പൊലീസ് സംസാരിച്ചത്. യുവതിയെയും അച്ഛനെയും ആലുവ സ്റ്റേഷനില്‍ അപമാനിച്ചു.

പരാതിയുമായി എത്തുന്ന പെണ്‍കുട്ടികളെ പൊലീസുകാര്‍ അപമാനിക്കുന്നതും കേരളത്തില്‍ പതിവായിരിക്കുകയാണ്. എന്തു നീതിയാണ് പൊലീസ് സ്റ്റേഷനുകളില്‍ നിന്നും സ്ത്രീകള്‍ക്ക് ലഭിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

ഇന്ന് രാവിലെയാണ് എടയപ്പുറം സ്വദേശി മോഫിയ പര്‍വിന്‍ (21)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് യുവതി തൂങ്ങി മരിച്ചത്. 8 മാസങ്ങള്‍ക്ക് മുന്‍പാണ് മോഫിയ പര്‍വീന്റെയും മുഹ്‌സിന്റെയും വിവാഹം കഴിഞ്ഞത്. ഫേസ്ബുക്കിലെ പരിചയം പ്രണയമാവുകയായിരുന്നു. വിവാഹത്തിനു പിന്നാലെ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടാവുകയും പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് മാറി താമസിക്കുകയും ചെയ്തു. തുടര്‍ന്ന് ആലുവ ഡിവൈഎസ്പിക്ക് പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്‍കി.

ഇന്നലെ പെണ്‍കുട്ടിയുടെയും ഭര്‍ത്താവിന്റെയും വീട്ടുകാരെ മധ്യസ്ഥ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍ സിഐ വളരെ മോശമായാണ് സംസാരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൃത്യമായ അന്വേഷണം ഉണ്ടായില്ലെങ്കില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് പ്രതിഷേധിക്കും എന്നും പെണ്‍കുട്ടിയുടെ അമ്മാവന്‍ പറഞ്ഞു. ആലുവ സിഐ വളരെ മോശമായാണ് പെരുമാറിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞതായി മറ്റൊരു ബന്ധുവും വെളിപ്പെടുത്തി.