India Kerala

കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് മോദി

കോണ്‍ഗ്രസിനെയും സി.പി.എമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ ഐക്യ സന്ദേശം രാജ്യം മുഴുവന്‍ നൽകാനാണ് രാഹുല്‍ വയനാട്ടിൽ മത്സരിക്കുന്നതെങ്കിൽ അത്‌ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ ആകാത്തതെന്തെന്നും മോദി ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ലാവ്‍ലിന്‍ അഴിമതിയുടെ നിഴലിലാണെന്നും തിരുവനന്തപുരത്ത് മോദി കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത് കോണ്‍ഗ്രസിന്റെ പ്രീണനനയമാണെന്ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന എന്‍.ഡി.എ പൊതുയോഗത്തില്‍ മോദി വിമര്‍ശിച്ചു. ഈശ്വരന്റെ പേര് പറയുന്നവരെ ഇടത് സർക്കാർ ജയിലിലാക്കുകയാണെന്നും മോദി ആവര്‍ത്തിച്ചു.ബി.ജെ.പി വിശ്വാസങ്ങളുടെ കാവല്‍ക്കാരനായി നിലകൊളളും. ഇടത് സർക്കാരിന്റെ അനാസ്ഥ കാരണമാണ് പ്രളയമുണ്ടായത്. കേരളത്തില്‍ പരസ്പരം തല്ലുകൂടുന്നവര്‍ ഡല്‍ഹിയില്‍ തോളില്‍ കയ്യിട്ടു നടക്കുകയാണെന്നും മോദി പരിഹസിച്ചു.

കേരളത്തിന്റെ അഭിമാനമായിരുന്ന നമ്പി നാരായണനോട് കോൺഗ്രസ് ചെയ്ത കാര്യം മറക്കാനാകുമോ എന്നും മോദി ചോദിച്ചു. ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ടി.പി സെൻകുമാറിനെ വേദിയിരിക്കവേയായിരുന്നു മോദി നമ്പി നാരായണനെക്കുറിച്ച് പറഞ്ഞത്.