India Kerala

ശ്രീധരന്‍പിള്ളയ്ക്ക് സ്വീകരണം ; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എം കെ മുനീര്‍

മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് കോഴിക്കോട് നല്‍കിയ പൌര സ്വീകരണത്തില്‍ പങ്കെടുത്തതില്‍ വിശദീകരണവുമായി മുസ് ലീം ലീഗ് നേതാവ് എം കെ മുനീര്‍ എംഎല്‍എ. ബിജെപി നേതാവിന്റെ സ്വീകരണത്തില്‍ പങ്കെടുത്തത് ചൂണ്ടികാണിച്ച് സോഷ്യല്‍ മീഡിയയിലും പാര്‍ട്ടി കേന്ദ്രങ്ങളിലും വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് വാടസ് അപ് ഗ്രൂപ്പുകളില്‍ മറുപടിയുമായി എംകെ മുനീര്‍ രംഗത്ത് വന്നത്

കഴിഞ്ഞ ദിവസം കോഴിക്കോട് ടാഗോര്‍ ഹാളില്‍ വെച്ചായിരുന്നു മിസോറാം ഗവര്‍ണറായി ചുമതലയേറ്റ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയായ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് സ്വീകരണം നല്‍കിയത്. വിവിധ പാര്‍ട്ടി നേതാക്കളും പൌര പ്രമുഖരും പങ്കെടുത്ത പരിപാടിയില്‍ എം കെ മുനീറും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ മുനീറിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. സംഘപരിവാര്‍ നേതാവിനെ മുനീര്‍ വെള്ളപൂശിയെന്നതടക്കമുള്ളതായിരുന്നു വിമര്‍ശനങ്ങള്‍. ഇത് ശക്തമായതോടെയാണ് വാട്സ് അപ് ഗ്രൂപ്പുകളില്‍‌ ഓഡിയോ സന്ദേശമായി വിശദീകരണം മുനീര്‍ പോസ്റ്റ് ചെയ്തത്.

ആദര്‍ശം പണയപ്പെടുത്തെ സൌഹൃദം പങ്കുവെച്ചതാണ് പ്രവാചക മാതൃകയെന്നും ആ പാഠമാണ് താന്‍ ഉള്‍കൊണ്ടതെന്നും മുനീര്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നു. ഇക്കാര്യം ഓരോ വീട്ടിലും പോയി തനിക്ക് വിശ്വസിപ്പിക്കേണ്ടതില്ല. ഈ സമുദായത്തെ ഒറ്റുകൊടുക്കില്ല. സംഘപരിവാറിന് എതിരെ ഒറ്റയ്ക്ക് പോരാടും മനുഷ്യനായിട്ട് ആദര്‍ശം കാത്ത് സൂക്ഷിച്ചായിരിക്കും ആ പോരാട്ടമെന്നും മുനീര്‍ ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.

ഗവര്‍ണറെന്നത് ഭരണഘടനാ പദവിയാണെന്നും അതിനാല്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് മാറി നില്‍ക്കാന്‍ കഴിയില്ലെന്ന വാദവും മുനീര്‍ മുന്നോട്ട് വെയ്ക്കുന്നു. തന്റെ മണ്ഡലത്തില്‍ ഒരു ഗവര്‍ണര്‍ വരുന്പോള്‍ സ്വാഗതം ചെയ്യുകയെന്നത് സാമാന്യമര്യാദയാണ്. ആലിംഗനത്തിലോ ഹസ്തദാനത്തിലോ തകരുന്നതല്ല ആദര്‍ശം. അത് ഹൃദയത്തില്‍ ഉണ്ടാവുന്നതാണ്. ശ്രീധരന്‍പിള്ളയെ കെട്ടിപിടിച്ചാല്‍ ഒലിച്ചു പോകുന്നതല്ല അതെന്ന് കൂടി മുനീര്‍ വിമര്‍ശകരെ ഓര്‍മ്മിപ്പിക്കുന്നു. മലപ്പുറത്ത് പ്രധാനമന്ത്രി വന്നാല്‍ കുഞ്ഞാലികുട്ടിക്ക് സ്വീകരിക്കേണ്ടി വരും. അതേ സാഹചര്യത്തിലാണ് പിണറായി നരേന്ദ്രമോദിക്ക് ബൊക്ക നല്‍കി സ്വീകരിക്കുന്നത്. ശ്രീധരന്‍പിള്ളയ്ക്ക് സ്വീകരണം നല്‍കിയ പരിപാടിയില്‍ എം കെ രാഘവന്‍ എം പി നേതൃത്വം നല്‍കിയ സാഹചര്യം അടക്കം വിമര്‍ശകര്‍ക്കുള്ള മറുപടിയില്‍ മുനീര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കടുത്ത മുസ് ലീം വിരുദ്ധ നിലപാട് സ്വീകരിച്ച ആരിഫ് മുഹമ്മദ് ഖാനെ കേരളത്തില്‍ മുസ് ലീം സംഘടനകളാണ് കൊണ്ട് നടക്കുന്നത്. അതും ഗവര്‍ണര്‍ എന്ന നിലയിലാണെന്നും തന്നെ വിമര്‍ശിക്കുന്നവരെ മുനീര്‍ ഓര്‍മ്മിപ്പിക്കുന്നു. നടുവട്ടത്ത് ക്ഷേത്രത്തിന് നേരെ കല്ലേറ് ഉണ്ടായപ്പോള്‍ കലാപം ഉണ്ടാകാതിരിക്കാന്‍ താന്‍ ആവശ്യപ്പെട്ടത് പ്രകാരം ആര്‍എസ്എസ് നേതാക്കളുമായി സംസാരിച്ച് ഒത്തുതീര്‍പ്പ് നടത്തിയത് ശ്രീധരന്‍പിള്ളയായിരുന്നു. അത്തരത്തിലുള്ള വ്യക്തിബന്ധങ്ങള്‍ തനിക്ക് ഉണ്ട്. എസ്ഡിപിഐ പോലുള്ള തനിക്ക് നേരെ ബിജെപി ബന്ധം അടിച്ചേല്‍പിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ ഇതേ ശ്രീധരന്‍ പിള്ളയെ ഇരുത്തി ആര്‍എസ്എസിന് എതിരെ താന്‍ ക്ലാസ് എടുത്തിട്ടുണ്ട്. സിംഹത്തില്‍ കൂട്ടില്‍‌ കയറി പോരാടണമെന്നാണ് തന്നെ ബാപ്പ പഠിപ്പിച്ചത്. അവരുടെ നെഞ്ചത്ത് പോയിരുന്ന് സംസാരിക്കാന്‍ കഴിയുന്നതാണ് ആദര്‍ശം. താന്‍ ആര്‍എസ്എസിനെതിരെ എഴുതിയത് പോലുള്ള പുസ്തകം എഴുതാന്‍ സുഡാപ്പികള്‍ക്ക് കഴിഞ്ഞിട്ടുണ്ടോയെന്ന് കൂടി ചോദിച്ചാണ് മുനീര്‍ മറുപടി നല്‍കുന്നത്.