Kerala

വാവ സുരേഷ് സര്‍ എന്ന് വിളിച്ചു, ഫോണില്‍ സംസാരിച്ചു; വികാരാധീനനായി മന്ത്രി വി.എന്‍.വാസവന്‍

ഫോണ്‍ ലൗഡ് സ്പീക്കറിലിട്ട് മിനിസ്റ്റര്‍ ലൈനിലുണ്ടെന്നു പറഞ്ഞു, അതുകേട്ടതും സുരേഷ് സര്‍ എന്നു വിളിച്ചു. വല്ലാത്ത സന്തോഷം തോന്നിയ നിമിഷമായിരുന്നുവത്. കുറവുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാവരും പ്രതീക്ഷിച്ചതു പോലെ ആനന്ദകരമായ നിമിഷം. വെന്റിലേറ്ററില്‍ നിന്ന് ഐസിയുവിലേക്ക് മാറ്റിയ ശേഷം വാവ സുരേഷുമായി ഫോണില്‍ സംസാരിച്ച മന്ത്രി വി.എന്‍.വാസവന്റെ വാക്കുകളിങ്ങനെ. വാവ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചതു മുതല്‍ ആശുപത്രിയില്‍ നേരിട്ടെത്തിയും അല്ലാതെയുമെല്ലാം സ്ഥിതി വിവരങ്ങള്‍ കൃത്യമായി അന്വേഷിച്ചവരില്‍ പ്രധാനിയായിരുന്നു അദ്ദേഹം.
അങ്ങനെയാണ് വാവ സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയെന്നറിഞ്ഞ് മന്ത്രി വി.എന്‍.വാസന്‍ ഫോണില്‍ ബന്ധപ്പെട്ടത്.

മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് ഇന്ന് രാവിലെ ഒമ്പതു മണിക്ക് ശേഷമാണ് സുരേഷിനെ വെന്റിലേറ്ററില്‍ നിന്ന് മാറ്റിയത്. ഡോക്റ്റര്‍മാരെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സുരേഷ് വിളിച്ചാല്‍ വിളി കേള്‍ക്കുന്നുണ്ടെന്നു പറഞ്ഞു. അങ്ങനെയാണ് സുരേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചതെന്ന് മന്ത്രി പറഞ്ഞു.

അദ്ദേഹത്തിന്റെ കൂട്ടിരിപ്പുകാരനായുള്ള ആളെ ഫോണില്‍ വിളിച്ചു. അദ്ദേഹത്തോട് ബന്ധപ്പെട്ട ആളുകളുടെ അനുവാദം വാങ്ങി സുരേഷിനെ ഐസിയുവില്‍ കയറി കാണാന്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം എന്നോട് പറഞ്ഞു, ശരിയാണ് സര്‍ സുരേഷ് സംസാരിക്കുന്നുണ്ട്. അദ്ദേഹം മിനിസ്റ്റര്‍ സംസാരിക്കുന്നുവെന്ന് പറഞ്ഞ് ഫോണ്‍ നീട്ടിയപ്പോള്‍ തന്നെ സര്‍, എന്ന് സുരേഷ് വിളിച്ചു. അതുകേട്ടതും വളരെ സന്തോഷം തോന്നി. പിന്നെ അദ്ദേഹം പറഞ്ഞു കുറവുണ്ട്. അതു കേള്‍ക്കാനാണ് നമ്മള്‍ എല്ലാവരും ആഗ്രഹിച്ചതെന്നും മന്ത്രി പറഞ്ഞു. ഡോക്റ്റര്‍മാരെല്ലാവരും പ്രതീക്ഷ നിര്‍ഭരമായാണ് പ്രതികരിച്ചത്. പ്രതീക്ഷ നല്‍കുന്ന ലക്ഷണങ്ങളാണ് ഇപ്പോള്‍ കാണിക്കുന്നതെന്നും ഡോക്റ്റര്‍മാര്‍ പ്രതികരിച്ചതായും മന്ത്രി പറഞ്ഞു.