Education Kerala

വീണ്ടും ഉണർന്ന് വിദ്യാലയങ്ങൾ

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വിദ്യാർത്ഥികളെ സ്വീകരിക്കാനായി വൻ തയ്യാറെടുപ്പുകളാണ് നടത്തിയിട്ടുള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ,വിദ്യാഭ്യാസ രംഗത്തെ പ്രവർത്തകർ തുടങ്ങിയവർ പ്രവേശനോത്സവം ഏറ്റെടുത്തിരിക്കുകയാണ്. ഈ ദിവസം കേരളത്തിന്റെ പൊതു വിദ്യാഭ്യാസ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട ദിവസമായി മാറുമെന്നും മന്ത്രി പറഞ്ഞു.

ഒന്നര വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്തെ വിദ്യാലയങ്ങൾ തുറക്കുന്നത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു ആശങ്കയും വേണ്ടന്ന് പറഞ്ഞ അദ്ദേഹം കേരള ഗവൺമെന്റ് വിദ്യാർത്ഥികൾക്കൊപ്പവും രക്ഷിതാക്കൾക്കൊപ്പമുവുണ്ടെന്നും കൂട്ടിച്ചേർത്തു. കൂടാതെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആവശ്യമുള്ള പരിഷ്‌കാരങ്ങൾ വരുത്തുമെന്നും ഒരാഴ്ചയ്ക്ക് ശേഷം അവലോകനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഇതിനിടെ സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ ആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾ തയ്യാറാക്കിയ മാർഗരേഖ കർശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സുരക്ഷിതമായ രീതിയിൽ വിദ്യാലയങ്ങളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോവുക അതീവപ്രധാനമാണ്. അക്കാര്യത്തിൽ അധ്യാപകരുടേയും രക്ഷിതാക്കളുടേയും പിന്തുണ അനിവാര്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളിൽ രാവിലെ 8.30നാണ് പ്രവേശനോത്സവം. ഏറെ നിയന്ത്രണങ്ങളോടെയാണ് സ്കൂളുകൾ തുറക്കുന്നത്. പ്രൈമറി, 10, പ്ലസ് ടു ക്ലാസുകളാണ് ആദ്യം തുടങ്ങുക. 8, 9 ക്ലാസുകൾ ഈ മാസം 15ന് ആരംഭിക്കും. 42 ലക്ഷത്തോളം വിദ്യാർത്ഥികൾ ഇന്ന് സ്കൂളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.