Kerala

‘തോറ്റിട്ടും തീരാത്ത പൊങ്ങച്ചം’ ബിഹാറിലെ സിപിഐ- സിപിഐഎം വിജയത്തെ കുറിച്ച് മന്ത്രി വി മുരളീധരന്‍

ബിഹാര്‍ തെരഞ്ഞെടുപ്പിലെ ഇടത് പാര്‍ട്ടികളുടെ വിജയം കേരളത്തിലും വാര്‍ത്തയായിരുന്നു. എന്നാല്‍ ഈ വിജയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ‘തോറ്റിട്ടും തീരാത്ത പൊങ്ങച്ചം’ എന്നാണ് കുറിപ്പിന്റെ തലക്കെട്ട്.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സിപിഐ എംഎല്‍ 12 സീറ്റു നേടിയപ്പോള്‍ സിപിഐയും സിപിഎമ്മും രണ്ടു സീറ്റുകളില്‍ ജയിച്ചു. അല്ലാതെ ഇവിടെ വല്യേട്ടനും കൊച്ചേട്ടനും കളിക്കുന്ന സി പി എമ്മും സിപിഐയും ചേര്‍ന്ന് 16 സീറ്റ് നേടിയതല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ഇടതിനു പ്രാപ്തിയുണ്ടെന്ന തിരിച്ചറിവാണ് ബിഹാര്‍ ഫലം നല്‍കുന്നതെന്നൊക്കെ ഘോര ഘോരം വിലയിരുത്തുന്ന കേരളത്തിലെ സിപിഐഎമ്മുകാരുടെ പൊള്ളത്തരത്തെക്കുറിച്ച് ഹാ കഷ്ടം! എന്നല്ലാതെ എന്തു പറയാന്‍?’ എന്ന് മുരളീധരന്‍ കുറിച്ചു.

കുറിപ്പ്,

ബിഹാറില്‍ 16 സീറ്റില്‍ വിജയിച്ച് ഇടതുകക്ഷികളുടെ മിന്നും പ്രകടനമെന്ന് വെണ്ടയ്ക്ക വലുപ്പത്തില്‍ എഴുതിവിടുന്നവരും വാചകക്കസര്‍ത്തു നടത്തുന്നവരുമാണ് രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നിറയെ. സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുതല്‍ ലോക്കല്‍ സഖാവും നിഷ്പക്ഷ ലേബലിട്ട ന്യായീകരണ സിംഹങ്ങളും വരെ ഇക്കൂട്ടത്തിലുണ്ട്. യാഥാര്‍ത്ഥ്യമെന്താണ്? ബിഹാര്‍ തെരഞ്ഞെടുപ്പില്‍ സിപിഐ എംഎല്‍ 12 സീറ്റു നേടിയപ്പോള്‍ സിപിഐയും സിപിഎമ്മും രണ്ടു സീറ്റുകളില്‍ ജയിച്ചു. അല്ലാതെ ഇവിടെ വല്യേട്ടനും കൊച്ചേട്ടനും കളിക്കുന്ന സി പി എമ്മും സിപിഐയും ചേര്‍ന്ന് 16 സീറ്റ് നേടിയതല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നഷ്ടപ്രതാപം തിരിച്ചുപിടിക്കാന്‍ ഇടതിനു പ്രാപ്തിയുണ്ടെന്ന തിരിച്ചറിവാണ് ബിഹാര്‍ ഫലം നല്‍കുന്നതെന്നൊക്കെ ഘോര ഘോരം വിലയിരുത്തുന്ന കേരളത്തിലെ സി പി എമ്മുകാരുടെ പൊള്ളത്തരത്തെക്കുറിച്ച് ഹാ കഷ്ടം! എന്നല്ലാതെ എന്തു പറയാന്‍?

പിന്നെ ഒന്നുകൂടി, ബിഹാറില്‍ ഇടതുപക്ഷം ഒറ്റയ്ക്ക് മത്സരിച്ച് ഇത്തവണ കരുത്തു തെളിയിക്കുകയായിരുന്നോ? അല്ല! ദേശീയ രാഷ്ട്രീയത്തില്‍ വെന്റിലേറ്ററില്‍ കിടക്കുന്ന കോണ്‍ഗ്രസുള്‍പ്പെട്ട മഹാഗഡ്ബന്ധന്റെ കൂടെ മത്സരിച്ചാണ് ഇടതുപക്ഷം 16 സീറ്റിലെത്തിയത്. സിപിഎം വിട്ട് പുറത്തു വന്ന് നക്‌സല്‍ബാരി മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന CPI(ML) നെ ബിഹാറിലെ സീറ്റു നേട്ടത്തിന്റെ പേരില്‍ ഇപ്പോള്‍ ആശ്ലേഷിക്കുന്ന, തങ്ങളൊന്നാണെന്ന് മേനി നടിക്കുന്ന സീതാറാം യെച്ചൂരിയുടെ അവസ്ഥയില്‍ സഹതാപമുണ്ട്. സി പി ഐ എംഎല്ലിന്റെ വിജയത്തിന്റെ പങ്കുപറ്റാന്‍ കേരളത്തിലെ ഇടതുപക്ഷത്തിന് ധാര്‍മ്മികമായ എന്ത് അവകാശമാണുള്ളത് ?

ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മണിയടിച്ചും, കള്ളക്കടത്തുകാര്‍ക്ക് കുടപിടിച്ചും മുന്നോട്ടു പോകുന്ന ഇടതു സര്‍ക്കാരും പാര്‍ട്ടിയും കേരളത്തിലെ കര്‍ഷകര്‍ക്കും താഴേത്തട്ടിലുള്ളവര്‍ക്കും വേണ്ടി എന്താണ് ചെയ്യുന്നത്? അതോ, സി.പി.ഐ.എം.എല്‍ ലിബറേഷന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളോട് ഐക്യപ്പെട്ടോ കേരളത്തിലെ സി പി എം? ഇതൊന്നുമല്ല, തത്കാലത്തെ നിലനില്‍പിനു വേണ്ടി ഇപ്പോള്‍ അവരെയെടുത്ത് തലയില്‍ വയ്ക്കുന്നതാണെന്ന് തിരിച്ചറിയാനുള്ള ബോധമൊക്കെ ഇന്നാട്ടിലെ ജനങ്ങള്‍ക്കുണ്ട്. ബിഹാറില്‍ ഇടതു ജയമെന്ന മഹാലേബലൊട്ടിച്ച് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ ഇനിയും നോക്കേണ്ട! കോണ്‍ഗ്രസുമായി കേരളത്തില്‍ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം , അതിര്‍ത്തി കടന്നാല്‍ പിന്നെ പരസ്യമായി സഖ്യം. അതില്‍ കൂടുതല്‍ ഡെക്കറേഷന്റെയൊന്നും ആവശ്യമില്ല യെച്ചൂരിയുടെ പാര്‍ട്ടിക്ക് !!!