Health Kerala

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് ഗവേഷണം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് ഗവേഷണം വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഗവേഷണത്തിനായി മെഡിക്കല്‍ കോളജുകളിലെ ഭൗതിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി 5 മെഡിക്കല്‍ കോളജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഡേറ്റ കൃത്യമായി ശേഖരിക്കുന്ന സംസ്ഥാനമാണ് കേരളം. അത് ഗവേഷണത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതാണ്. മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനായി ഘട്ടംഘട്ടമായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. ഇതുകൂടാതെ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളജുകളെ റാങ്കിംഗില്‍ മുന്‍നിരയില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും സംസ്ഥാനം മുന്നില്‍ തന്നെയാണ്. മികച്ച ചികിത്സ, മെഡിക്കല്‍ വിദ്യാഭ്യാസം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയോടൊപ്പം തന്നെ ആശുപത്രികളുടെ വികസനവും മുന്നോട്ട് കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മെഡിക്കല്‍ കോളജുകളില്‍ എമര്‍ജന്‍സി മെഡിസിന്‍ ഉള്‍പ്പെടെ വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഇതിനിടയ്ക്ക് ഉണ്ടായ കൊവിഡ്, സിക വൈറസ്, നിപ വൈറസ് തുടങ്ങിയ വലിയ വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കാന്‍ ആരോഗ്യ വകുപ്പിനായി. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാനത്ത് സിക്ക വൈറസ് രോഗം നിയന്ത്രണവിധേയമാക്കി. ഇപ്പോള്‍ വലുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. സംസ്ഥാനത്ത് ഇതുവരെ 74 സിക്ക വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവരാരും തന്നെ ചികിത്സയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.

നിപ വൈറസിനെതിരായ പ്രതിരോധത്തില്‍ ശക്തമായ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ഒരു ദിവസത്തിനകം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ ലാബ് സജ്ജമാക്കാനായി. കൃത്യമായ ആസൂത്രണത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. 75,000 പേരെ ഹൗസ് ടു ഹൗസ് സര്‍വേയിലൂടെ നിരീക്ഷിക്കുകയും പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.