Kerala

22 വർഷം പഴക്കമുള്ള മാരുതി 800 നിരത്തിലിറക്കി എംജി ശ്രീകുമാർ

ന്യൂ ജനറേഷൻ വാഹനങ്ങൾ സ്വന്തമാക്കുന്ന സിനിമാ താരങ്ങളുടേയും ഗായകരുടേയും കഥകളാണ് സാധാരണ വാർത്തകൾ ആകാറുള്ളത്. എന്നാൽ 22 വർഷം പഴകിയ ഒരു മാരുതി 800 നിരത്തിലിറക്കി വാർത്തയിൽ നിറയുകയാണ് എം ജി ശ്രീകുമാർ.

എം ജി ശ്രീകുമാറിന് ഇത് വെറുമൊരു കാറല്ല. മലയാളി രണ്ടു പതിറ്റാണ്ടിനിടെ പാടി നടക്കുന്ന പാട്ടുകൾ നിറഞ്ഞുനിൽക്കുന്ന ഇടമാണ്. ഗായകൻ എന്ന നിലയിലുള്ള വരുമാനം കൊണ്ട് 22 വർഷം മുൻപാണ് ഈ മാരുതി 800 എം ജി ശ്രീകുമാർ വാങ്ങുന്നത്. തമിഴ്‌നാട് റജിസ്‌ട്രേഷനാണ്.

ചെന്നൈയിലാണ് ഉപയോഗിച്ചിരുന്നതും. അന്ന് ഒന്നരലക്ഷത്തിനു വാങ്ങിയ ഈ വണ്ടിയിലാണ് നരസിംഹത്തിലെ പഴനിമല മുരുകന് ഹരോഹര.. ഗാനം പാടാൻ പോയത്. വല്യേട്ടനിലെ നിറനാഴി പൊന്നിൻ… പാടാൻ പോയതും അതേ വർഷം ഇതേ കാറിലാണ്. മോഹൻലാലും പ്രിയദർശനും രവീന്ദ്രനും ഔസേപ്പച്ചനും ഒക്കെ പലതവണ കൂടെ കയറിയിട്ടുണ്ട് ഇതേ കാറിൽ.

കൊല്ലം അയത്തിൽ എസ്എസ് ഡീറ്റെയ്‌ലിങ് സ്റ്റുഡിയോയിലാണ് കാറിനെ മിനുക്കി ഇറക്കിയത്. ചുവന്ന കാർ വെള്ളയായി. സ്റ്റുഡിയോകളിലേക്ക് ഇനിയുമോടും ഈ പാട്ടിന്റെ വണ്ടി.