Kerala

ചെല്ലാനം തീരദേശത്തുള്ളവർ മാറിത്താമസിക്കുകയല്ലാതെ മറ്റ് വഴിയില്ല -മന്ത്രി മേഴ്സിക്കുട്ടിയമ്മ

18,000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചേ മതിയാവൂ എന്നാണ് സർക്കാർ കണക്കാക്കുന്നത്. തിരുവനന്തപുരത്ത് 1000ത്തിലേറെ പേരെ മാറ്റി പാർപ്പിച്ചു കഴിഞ്ഞു

ചെല്ലാനം കടപ്പുറത്തെ കടൽക്ഷോഭത്തിന് കടൽത്തീരത്ത് 50 മീറ്റർ പരിധിയിലുള്ള താമസക്കാർ മാറിത്താമസിക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. നിലവിൽ കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്നവരെ കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി മാറ്റി പാർപ്പിച്ചിട്ടുണ്ട്. സെന്റ് മേരീസ് സ്കൂളിലാണ് അതിന് സൗകര്യമൊരുക്കിയതെന്നും കോവിഡുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലാക്കേണ്ടവരെ സെന്റ് സേവിയേഴ്സ് സ്കൂളിലാണ് പാർപ്പിച്ചതെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. മീഡിയ വൺ ചാനലിനോട് സംസാരിക്കുകയായിരുന്നു മന്ത്രി.

18,000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചേ മതിയാവൂ എന്നാണ് സർക്കാർ കണക്കാക്കുന്നത്. തിരുവനന്തപുരത്ത് 1000ത്തിലേറെ പേരെ മാറ്റി പാർപ്പിച്ചു കഴിഞ്ഞു. കൊല്ലത്ത് നിരവധി കുടുംബങ്ങളുടെ പുനരധിവാസം നടപ്പിലായി. എല്ലാ ജില്ലകളിലും ഈ പദ്ധതിയുണ്ട്. എന്നാൽ പദ്ധതിയുമായി തീരെ സഹകരിക്കാത്തത് എറണാകുളം ജില്ലയാണ്. തീരത്തു തന്നെ താമസിക്കണമെന്നാണ് അവർ പറയുന്നത്. അങ്ങനെ വാശി പിടിച്ചിട്ട് കാര്യമില്ല. അവർ ദുരന്തത്തിന്റെ നടുവിലാണ്. അവിടെ നിന്ന് മാറി താമസിച്ചേ മതിയാവൂ. അവിടെ സ്ഥലം കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു കിലോമീറ്റർ അകലേക്ക് മാറിയാലും കടലിൽപോകുന്നതിന് തടസമാവില്ല. കോവിഡ് പ്രശ്നത്തിന്റെ നടുവിൽ അവിടെയുള്ളവരെ മാറ്റുന്നത് പ്രായോഗികമല്ലെന്നും മന്ത്രി വ്യക്തമാക്കി.