Kerala

നാലാഴ്ച അതീവ ജാഗ്രത വേണം, ഇന്ന് അടിയന്തരയോഗം

കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്. ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേരും. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോയെന്ന് തീരുമാനിക്കാൻ വൈകുന്നേരം കോവിഡ് അവലോകന യോഗവുമുണ്ട്. കോവിഡ് വ്യാപനത്തിനിടെയാണ് സംസ്ഥാനത്ത് ഓണമെത്തിയത്. പലയിടങ്ങളിലും ആൾക്കൂട്ടം പ്രകടമായിരുന്നു. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ ഭീഷണിയിലാണ് ഇപ്പോഴും കേരളം. മാത്രമല്ല മൂന്നാം തരംഗം ഏതു സമയത്തും എത്തുമെന്ന് കേന്ദ്രവും മുന്നറിയിപ്പ് നൽകി. ടിപിആർ ഇടയ്ക്ക് ഉയർന്ന് 17 വരെ എത്തിയതാണ്. പ്രതിദിന രോഗികളുടെ എണ്ണത്തിലും മാറ്റമില്ല. അതിനാല്‍ ഓണാവധി കഴിഞ്ഞ് സ്ഥാപനങ്ങളും ഓഫീസുകളും തുറക്കുമ്പോള്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. സമ്പൂർണ അടച്ചിടലിലേക്ക് കടക്കില്ലെങ്കിലും നിലവിലെ ഇളവുകൾ കുറയ്ക്കാനിടയുണ്ട്.

മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. താലൂക്ക് തലം മുതലുള്ള ആശുപത്രികളില്‍ ഓക്‌സിജന്‍ കിടക്കകളും ഐസിയുവും സജ്ജമാക്കുകയാണ്. വാക്‌സിനേഷന്‍ ആരംഭിച്ചിട്ടില്ലാത്തതിനാല്‍ മൂന്നാം തരംഗം ഉണ്ടായാല്‍ അതേറെ ബാധിക്കുന്നത് കുട്ടികളെയാണെന്ന് കണ്ടെത്തിയതിനാല്‍ പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങളും വര്‍ധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.