Kerala

‘മീശക്കാരന്‍ വിനീതിനെ’ കുടുക്കി പൊലീസ്; കണിയാപുരത്ത് തെളിവെടുപ്പ് നടത്തി; രക്ഷപ്പെടാനുപയോഗിച്ച കാറും കണ്ടെടുത്തു

തിരുവനന്തപുരം കണിയാപുരത്ത് പട്ടാപ്പകല്‍ പെട്രോള്‍ പമ്പ് മാനേജരില്‍ നിന്ന് രണ്ടര ലക്ഷം രൂപ കവര്‍ന്ന കേസില്‍ ടിക് ടോക്ക് താരത്തെയും കൂട്ടാളിയേയും സംഭവ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. കളക്ഷന്‍ തുക ബാങ്കിലടയ്ക്കാന്‍ പള്ളിപ്പുറത്തെ ശാഖയില്‍ എത്തിയപ്പോഴായിരുന്നു കവര്‍ച്ച. നിരവധി സി സി ടി വി ക്യാമറകളും മൊബൈലുകളും പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. കവര്‍ച്ചയ്ക്ക് ശേഷം വിനീതും കൂട്ടാളിയും രക്ഷപ്പെടാന്‍ ഉപയോഗിത്ത കാറും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

കഴിഞ്ഞമാര്‍ച്ച് 23 ന് ആയിരുന്നു കണിയാപുരത്തുള്ള എസ്ബിഐയുടെ പള്ളിപ്പുറം ശാഖയുടെ മുന്നില്‍ വച്ച് കവര്‍ച്ച നടത്തിയത്.കിളിമാനൂര്‍ സ്വദേശികളായ വിനീത്,ജിത്തു എന്നിവരായിരുന്നു കവര്‍ച്ചയ്ക്ക് പിന്നില്‍. കണിയാപുരത്തെ നിഫി ഫ്യൂവല്‍സ് മാനേജര്‍ ഷാ ആലം ഉച്ചവരെയുള്ള കളക്ഷനായ രണ്ടരലക്ഷം രൂപ തൊട്ടടുത്തുള്ള എസ്.ബി.ഐയിലടയ്ക്കാന്‍ പോകവേയാണ് സ്‌കൂട്ടറിലെത്തിയ ഇവര്‍ പണം പിടിച്ച് പറിച്ച് കടന്നു കളഞ്ഞത്.ബാങ്കിനു മുന്നിലുണ്ടായിരുന്ന ജനറേറ്ററിന്റെ മറവില്‍ നിന്നവര്‍ ഷാ അടുത്തെത്തിയപ്പോഴേക്കും കൈയിലെ പൊതി തട്ടിപ്പറിക്കുകയായിരുന്നു.സ്റ്റാര്‍ട്ട് ചെയ്തു വച്ചിരുന്ന സ്‌കൂട്ടറോടിച്ച് ഉടന്‍ തന്നെ അമിത വേഗതയില്‍ ഇവര്‍ കടന്നു കളഞ്ഞു.ഷാ ആലം പിറകെ ഓടിയെങ്കിലും പിടികിട്ടിയില്ല.ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നു.സ്‌കൂട്ടറിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു.

ഉടന്‍ തന്നെ മംഗലപുരം പോലീസിലറിയിച്ചിരുന്നു.മോഷ്ടാക്കള്‍ പോത്തന്‍കോട് ഭാഗത്തേക്കാണ് രക്ഷപ്പെട്ടതെന്ന് മനസ്സിലാക്കിയ പോലീസ് നടത്തിയ പരിശോധനയില്‍ പ്രതികള്‍ ഉപയോഗിച്ച ഹോണ്ട ഡിയോ സ്‌കൂട്ടര്‍ കണ്ടെടുത്തിരുന്നു.സ്ഥിരമായി പണമടയ്ക്കുന്ന സമയം കണക്കാക്കിയാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്.കവര്‍ച്ചയ്ക്കു ശേഷം സ്‌കൂട്ടറില്‍ രക്ഷപ്പെട്ട ഇവര്‍ സ്‌കൂട്ടര്‍ പോത്തന്‍കോട് ഉപേക്ഷിച്ച് ഓട്ടോയിലാണ് രക്ഷപ്പെട്ടത്.തുടര്‍ന്ന് പോങ്ങനാട് എത്തി സുഹൃത്തിന്റെ കാര്‍ വാങ്ങി തൃശൂരിലേക്കു കടക്കുകയായിരുന്നു.പ്രതികളെ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്.
രണ്ടു പ്രതികളെയും സംഭവ സ്ഥലത്തിച്ചു വിശദമായ തെളിവെടുപ്പ് നടത്തി.കല്ലമ്പലം നഗരൂര്‍ കിളിമാനൂര്‍ മംഗലപുരം തമ്പാനൂര്‍ ഫോര്‍ട്ട് തുടങ്ങിയ സ്റ്റേഷനുകളില്‍ വാഹന മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയാണ് വിനീത്.കോളേജ് വിദ്യാര്‍ത്ഥിനിയെ തമ്പാനൂരിലെ ലോഡ്ജിലെത്തിച്ച് പീഠിപ്പിച്ചതിന് ഇയാള്‍ അറസ്റ്റിലായിരുന്നു.