India Kerala

കസ്റ്റഡിയില്‍ എടുത്ത സംഭവം അന്വേഷിക്കുമെന്ന് യെദ്യൂരപ്പ

മംഗളൂരുവില്‍ വെടിവെപ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കര്‍ണാടക സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഇന്നലെ മാധ്യമ പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത സംഭവവും അന്വേഷിക്കും. കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

പൗരത്വ പ്രതിഷേധത്തിനിടെ മംഗളൂരുവില്‍ പൊലീസിന്‍റെ വെടിയേറ്റ് മരിച്ചവരുടെ പോസ്റ്റ്മോര്‍ട്ടം നടപടി റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മീഡിയവണ്‍ സംഘം ഉള്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകരെയാണ് മംഗളൂരു പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

മീഡിയവണ്‍ റിപ്പോര്‍ട്ടര്‍ ഷബീര്‍ ഒമര്‍, മീഡിയവണ്‍ കാമറ പേഴ്സണ്‍ അനീഷ് കാഞ്ഞങ്ങാട്, ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ മുജീബ് റഹ്മാന്‍, ഏഷ്യാനെറ്റ് കാമറമാന്‍ പ്രതീഷ് കപ്പോത്ത്, 24 ന്യൂസ് റിപ്പോര്‍ട്ടര്‍ ആനന്ദ് കൊട്ടില,24 ന്യൂസ് കാമറമാന്‍ ര‍ഞ്ജിത്ത് മന്നിപ്പാടി, ന്യൂസ് 18 കാമറമാന്‍ സുമേഷ് മൊറാഴ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഏഴ് മണിക്കൂറിലേറെ നേരം അനധികൃതമായി കസ്റ്റഡിയിൽ വച്ച ശേഷം മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കുകയായിരുന്നു.