India Kerala

മാധ്യമങ്ങൾക്ക് നിയന്ത്രണം; ഉത്തരവ് സർക്കാർ തിരുത്തി

മാധ്യമങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഇറക്കിയ ഉത്തരവ് സംസ്ഥാന സർക്കാർ തിരുത്തി. പൊതുസ്ഥലങ്ങളിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പ്രതികരണങ്ങൾ തേടുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന ഭാഗം ഒഴിവാക്കി. അഭിമുഖങ്ങൾക്ക് പിആർഡി വഴി അനുമതി തേടണമെന്ന വ്യവസ്ഥയും മാറ്റിയിട്ടുണ്ട്. മാധ്യമ നിയന്ത്രണ ഉത്തരവ് നേരത്തെ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

ഴിഞ്ഞ ദിവസം സുബ്രതോ ബിശ്വാസ് തന്നെ തിരുത്തിയിറക്കിയ ഉത്തരവിൽ ഈ പരാമർശങ്ങൾ ഇല്ല. വിലക്കുകളുമില്ല. പൊതുസ്ഥലങ്ങളിൽ നേതാക്കൾ സംസാരിക്കുന്നുണ്ടെങ്കിൽ അറിയിപ്പ് പി.ആർ.ഡി വഴി മാത്രമേ നൽകാവൂ എന്ന ഭാഗവും മാറ്റി. എല്ലാമാധ്യമങ്ങളെയും വിവരങ്ങൾ അറിയിക്കാം. മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും അഭിമുഖങ്ങൾ എടുക്കണമെങ്കിൽ പി.ആർ.ഡിയുടേയും അനുമതി വേണമെന്ന തീരുമാനവും മാറ്റി.മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഓഫീസുകൾ വഴി നേരിട്ട് തന്നെ മാധ്യമങ്ങൾക്ക് അനുമതി തേടാം.

ദർബാർ ഹാൾ അടക്കം സെക്രട്ടറിയേറ്റിലെ വിവിധ ഹാളുകളിൽ മാധ്യമപ്രവർത്തകർക്ക് പ്രവേശനം പി.ആർ.ഡിയെ അറിയിച്ചുകൊണ്ടായിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കി. വിമാനത്താവളങ്ങളിലും റെയിൽവെ സ്റ്റേഷനിലും സെക്രട്ടറിയേറ്റിലെ വിവിധ ബ്ലോക്കുകളിൽ പ്രതികരണങ്ങൾക്കായി പ്രത്യേക മീഡിയ കോർണറുകൾ സ്ഥാപിക്കണമെന്ന നിർദ്ദേശവും ഉത്തരവ് മുന്നോട്ട് വയ്ക്കുന്നുണ്ട്. ഉത്തരവില്‍ വേണ്ട മാറ്റങ്ങൾ വരുത്തുമെന്ന് നേരത്തെ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.