Kerala

മട്ടാഞ്ചേരിയിൽ അരക്കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിൽ

മട്ടാഞ്ചേരിയിൽ വൻ ലഹരി മരുന്ന് വേട്ട. ലക്ഷങ്ങൾ വിലവരുന്ന അരക്കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയിലായി. കൂവപ്പാടം സ്വദേശി ശ്രീനീഷാണ് പിടിയിലായിരിക്കുന്നത്.

വലിയ രീതിയിലുള്ള ലഹരി മരുന്ന് ഒഴുക്ക് ഈ മട്ടാഞ്ചേരി ഭാഗത്തേക്ക് ഉണ്ട് എന്നുള്ള ആ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കഴിഞ്ഞ ദിവസങ്ങളിലൊക്കെ പരിശോധന കർശനമാക്കിയിരുന്നു. ഇത്തരത്തിൽ വാഹന പരിശോധന നടത്തുമ്പോഴാണ് ഇന്നലെ രാത്രിയിൽ ഏതാണ്ട് അരക്കിലോ കിലോയോളം വരുന്ന എംഡിഎംഎയുമായി ഈയുവാവ് പിടിയിലായത്. മുൻപ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന യുവാവാണ് ഇന്നലെ പിടിയിലായത്.

ചുള്ളിക്കൽ ഭാഗത്ത് വാഹന പരിശോധന നടത്തിയപ്പോഴാണ് ഇയാൾ പൊലീസ് പിടിയിലായത്. ഇരുചക്രവാഹനത്തിൽ എംഡിഎംഎ ബാഗിൽ കൊണ്ടുപോവുകയായിരുന്നു. ഇത് വിവിധ ഇടങ്ങളിൽ വിൽപ്പനക്കായി കൊണ്ടുപോവുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഏതാണ്ട് നാല് ലക്ഷത്തോളം രൂപയ്ക്കാണ് ഇയാൾ ഇത് വാങ്ങിയത്. ബാംഗ്ലൂരിൽ നിന്നാണ് എംഡിഎംഎ മട്ടാഞ്ചേരിയിലേക്ക് എത്തിച്ചതെന്ന് ഇയാൾ മൊഴി നൽകിയതായും പൊലീസ് പറയുന്നു.

ഏതായാലും കൂടുതൽ നടപടികളിലേക്ക് പൊലീസ് വരും ദിവസങ്ങളിൽ കടക്കും. മട്ടാഞ്ചേരി ഭാഗങ്ങളിലും കൊച്ചിയിലെ വിവിധ ഇടങ്ങളിലും പരിശോധന കർശനമാക്കുന്നതിനാണ് പൊലീസിന്റെ നീക്കം. ഇതിനുവേണ്ടി രാത്രികാലങ്ങളിലുള്ള പരിശോധന വർധിപ്പിക്കുന്നതിനടക്കമുള്ള നീക്കം പോലീസിന്റെ ഭാഗത്തുണ്ട്. അൽപ്പസമയത്തിനകം തന്നെ ഇതുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനവുണ്ടാവും.