Kerala

തുർക്കിയിൽ വൻ ഭൂചലനം; കെട്ടിടങ്ങൾ നിലംപതിച്ചു; നിരവധി പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്

തുർക്കിയിൽ വൻ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തിയതായാണ് റിപ്പോർട്ട്. കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്. 

ഇന്ന് പുലർച്ചെ 4.17 ഓടെയാണ് ഭൂകമ്പമുണ്ടായത്. ഗാസിയാന്റെപ്പിന് സമീപമുള്ള ചെറുപട്ടണമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മധ്യ തുർക്കിയിലും ചലനം അനുഭവപ്പെട്ടു. ആദ്യ ചലനമുണ്ടായി 11 മിനിറ്റിന് ശേഷം 6.7 തീവ്രതയിൽ രണ്ടാം ചലനവും ഇവിടെ അനുഭവപ്പെട്ടു.

തുർക്കിയുടെ വ്യാവസായിക കേന്ദ്രമായ ഗാസിയാന്റെപ്പ് സിറിയൻ അതിർത്തിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ലെബനൻ, സിറിയ, സൈപ്രസ് എന്നിവിടങ്ങളിലും ചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.

ലോകത്തെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള പ്രദേശങ്ങളലൊന്നാണ് തുർക്കി. 1999 ൽ തുർക്കിയിലുണ്ടായ ഭൂചലനത്തിൽ 17,000 പേരാണ് മരിച്ചത്. അന്ന് 7.4 ആയിരുന്നു റിക്ടർ സ്‌കെയിലിൽ രേഖപ്പെടുത്തിയ തീവ്രത. 2020 ജനുവരിയിലും ഒക്ടോബറിലും തുർക്കിയിൽ ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്.