കേരള സർവകലശാല മാർക്ക് തട്ടിപ്പിന്റെ തെളിവ് നശിപ്പിക്കാൻ ശ്രമം. 25 വിദ്യാർത്ഥികളുടെ മാർക്കും രജിസ്ടേഷനും ഡിലീറ്റ് ചെയ്തതായാണ് കണ്ടെത്തിയത്. അവധി ദിനമായ ഇന്നലെ കമ്പ്യൂട്ടർ സെൻറർ തുറന്നതും സംശയകരമാണ്.
മോഡറേഷൻ കൂട്ടി നൽകി എന്ന് തെളിഞ്ഞ ബി.സി.എ കോഴ്സിലെ 25 വിദ്യാർത്ഥികളുടെ മാർക്കും രജിസ്ട്രേഷനുമാണ് ഡിലീറ്റ് ആക്കിയത്. ഡിലീറ്റ് ആക്കിയതിൽ ഇവരുടെ 2019ലെ മാർക്കും ഉൾപ്പെട്ടിട്ടുണ്ട്. മാർക്ക് തിരുത്തൽ പിടിക്കപ്പെടാതെ ഇരിക്കാനാണ് രജിസ്ട്രേഷൻ അടക്കം ഇല്ലാതാക്കിയത്. ഈ വിദ്യാർത്ഥികളുടെ ബാക്ക് അപ്പ് ഫയൽ പരിശോധിച്ചപ്പോഴാണ് ഡിലീറ്റ് ചെയ്തത് കണ്ടെത്തിയത്. ഡിലീറ്റ് ചെയ്താലും ഇത് റിക്കവർ ചെയ്താൽ എന്താണ് സംഭവിച്ചതെന്ന് മനസിലാകുമെന്ന് യുണിവേഴ്സിറ്റിയിലെ സാങ്കേതിക വിദഗ്ധർ വ്യക്തമാക്കി. അവധി ദിനമായ ഇന്നലെ കമ്പ്യൂട്ടർ സെന്റർ പ്രവർത്തിച്ചതും സംശയകരമാണ്. പ്രൊ വൈസ് ചാൻസലർ ഇടപെട്ട് ഉച്ചയോടെ സെന്റർ അടപ്പിക്കുകയായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇന്ന് പരിശോധനക്ക് എത്തുന്ന മൂന്നംഗ സമിതിക്ക് കൈമാറാനാണ് സെൻറർ തുറന്നതെന്നാണ് സർവകലാശാലയുടെ വിശദീകരണം. 12 പരീക്ഷകളിലാണ് മോഡറേഷൻ മാർക്കിൽ തിരുത്തൽ വരുത്തിയതായി കണ്ടെത്തിയിരിക്കുന്നത്.






