India Kerala

മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ദിവസങ്ങള്‍ മാത്രം

മരടിലെ ഫ്ലാറ്റുകള്‍ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പരിസരവാസികളുടെ ആശങ്കയേറുന്നു. ഫ്ലാറ്റുകള്‍ പൊളിക്കുമ്പോഴുണ്ടാകുന്ന നഷ്ടങ്ങള്‍ പൂര്‍ണമായി പരിഹരിക്കുമെന്ന് ജില്ലാ ഭരണകൂടം പറയുമ്പോഴും രേഖാമൂലമുളള ഉറപ്പ് ഇതുവരെ ലഭിച്ചിട്ടില്ല. അധികൃതരുടെ നടപടിക്കെതിരെ ക്രിസ്മസ് മുതല്‍ പട്ടിണി സമരം പ്രഖ്യാപിച്ചിരിക്കുകയാണ് മരട് നിവാസികള്‍.

ഫ്ലാറ്റുകൾ പൊളിക്കുന്നതിനിടെ വീടുകൾക്ക് ഉൾപ്പെടെയുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് ഇൻഷുറൻസ് ലഭ്യമാക്കുമെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. ഫ്ലാറ്റുകളിൽ സ്ഫോടനം നടത്തുന്നതിനായുള്ള തയാറെടുപ്പിനിടെ നാശമുണ്ടായാൽ പൊളിക്കൽ കമ്പനികള്‍ നഷ്ടപരിഹാരം നൽകുമെന്നും ജില്ലാ കലക്ടർ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇൻഷൂറൻസ് സംബന്ധിച്ച് രേഖാമൂലം ഇതുവരെ ഉറപ്പ് ലഭിച്ചിട്ടില്ല.

ഇന്‍ഷുറന്‍സ് സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കാതെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ചതിനെതിരെ നഗരസഭാധ്യക്ഷയുടെ നേതൃത്വത്തില്‍ ആല്‍ഫ ഫ്ലാറ്റിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തെത്തുടര്‍ന്ന് ആല്‍ഫ ഫ്ലാറ്റിലെ പൊളിക്കല്‍ നടപടികള്‍ മൂന്ന് ദിവസത്തേക്ക് നിര്‍ത്തിവെച്ചു. ഇതോടെയാണ് ജില്ലാഭരണകൂടം ചര്‍ച്ചനടത്തി ഇന്‍ഷുറന്‍സിന്റെ കാര്യത്തില്‍ ആശങ്കവേണ്ടെന്നും നഷ്ടം പൂര്‍ണമായി നികത്തുമെന്നും ഉറപ്പ് നല്‍കിയത്.