India Kerala

മരട് ഫ്ലാറ്റ്; സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പഠനത്തിനായി നിയോഗിച്ച വിദഗ്ദ്ധ സമിതി സര്‍ക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. നാല് ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള കരാര്‍ രണ്ട് കമ്പനികള്‍ക്കായി നല്‍കാനാണ് വിദഗ്ധ സമിതി ശിപാര്‍ശ. കമ്പനികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.

വിവിധ വകുപ്പുകളിലെ വിദഗ്ധരെ ഉൾപ്പെടുത്തി രൂപീകരിച്ച പതിനൊന്നംഗ സംഘമാണ് ഫ്ലാറ്റ് പൊളിക്കുന്നതിനെ കുറിച്ച് വിശദമായ റിപ്പോർട്ട് സര്‍ക്കാരിന് കൈമാറിയത്. താൽപര്യം അറിയിച്ചെത്തിയ ആറു കമ്പനികളില്‍ രണ്ട് കമ്പനികളെയാണ് വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തിരിക്കുന്നത്. മുംബൈ ആസ്ഥാനമായ എഡിഫെയ്സ് എഞ്ചിനീയറിംഗ്, ചെന്നൈ ആസ്ഥാനമായ വിജയ സ്റ്റീൽസ് ആന്റ് എക്സ്പ്ലോസീവ് എന്നീ കന്പനികളെയാണ് വിദഗ്ധ സമിതി തിരഞ്ഞെടുത്തത്. ഹോളിഫെയ്ത്തും ആല്‍ഫയുടെ രണ്ട് ടവറുകളും എഡിഫെയ്സിനും ഗോള്‍ഡന്‍ കായലോരവും ജെയ്നും വിജയ സ്റ്റീല്‍സ് ആന്റ് എക്സ്പോസീവിനും നല്‍കാനാണ് ധാരണ.

പൊളിക്കാൻ കരാർ എറ്റെടുക്കാൻ താൽപര്യം അറിയിച്ചെത്തിയ കമ്പനികളുടെ സാങ്കേതിക വിദ്യയും മുൻ പരിചയവും പരിശോധിച്ചാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. പതിനൊന്നിന് ഫ്ലാറ്റുകൾ കമ്പനിക്ക് കൈമാറും. തുടർന്ന് 15 ദിവസത്തിനകം വിശദമായ പ്ലാൻ തയാറാക്കി വിദഗ്ധ സമിതിയുടെ അംഗീകാരത്തോടെയാവും പൊളിക്കൽ ആരംഭിക്കുക. 90 ദിവസം കൊണ്ട് പൊളിക്കല്‍ നടപടികള്‍ പൂര്‍ത്തീകരിക്കും. ശേഷം മുപ്പത് ദിവസത്തിനകം മാലിന്യങ്ങള്‍ നീക്കം ചെയ്യും. മാലിന്യം പുനരുപയോഗം ചെയ്യാന്‍ കഴിയുമോ എന്നതും വിദഗ്ധസമിതി പരിശോധിക്കുന്നുണ്ട്.