India Kerala

മനുഷ്യ ശൃംഖലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത സംഭവം വിവാദമാക്കേണ്ടതില്ല

മനുഷ്യമഹാശൃംഖലയില്‍ യുഡിഎഫ് പ്രവര്‍ത്തകരും മുസ്ലീം സംഘടനകളും പങ്കെടുത്തതിനെ ന്യായീകരിച്ച്‌ ലീഗ്. മനുഷ്യ ശൃംഖലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്ത സംഭവം വിവാദമാക്കേണ്ടതില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സിഎഎ പ്രതിഷേധം എന്ന നിലയിലാണ് ആളുകള്‍ പങ്കെടുക്കുന്നത്. പൗരത്വ ഭേദഗതിക്കതിരെയുള്ള എല്ലാ സമരത്തിലും എല്ലാവരും പങ്കെടുക്കും, അതെടുത്ത് വിവാദമുണ്ടാക്കുന്നത് ബിജെപിയെ സഹായിക്കാനേ ഉപകരിക്കൂ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മനുഷ്യ മഹാശൃംഖലയില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ പങ്കെടുത്തതിനെ വിമര്‍ശിച്ച്‌ നേരത്തെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. അതെസമയം ലീഗിന്റെ അറിവോടെ നടന്ന മുസ്ലിം സംഘടനകളുടെ പങ്കാളിത്തം ലീഗ്-കോണ്‍ഗസ് ബന്ധം കൂടുതല്‍ വഷളാക്കാനിടയാക്കുമെന്നാണ് വിലയിരുത്തല്‍.

പലയിടത്തും ലീഗിന്റെ പ്രാദേശിക നേതാക്കള്‍ പരുപാടിയില്‍ പങ്കാളികളായതായി കോണ്‍ഗ്രസ് പരാതിപ്പെടുന്നുണ്ട്. എന്നാല്‍ ഇതൊന്നും ലീഗ് ഗൗരവത്തിലെടുക്കുന്നില്ല. സംഭവം വിവാദമാക്കേണ്ടതില്ലെന്ന പികെ കുഞ്ഞാലിക്കുട്ടിയുടെ നിലപാട് സൂചിപ്പിക്കുന്നത് ലീഗിന്റെ അറിവോടെയാണ് മുസ്ലിം സംഘടനകളുടെ പങ്കാളിത്തം എന്നാണ്.

മാത്രവുമല്ല ലീഗിന്റെ നട്ടെല്ലായ മുജാഹിദ് ,ഇകെ സുന്നി വിഭാഗങ്ങള്‍ ഇടതുപക്ഷത്തെയാണ് വിശ്വാസത്തിലെടുക്കുന്നത്. ഇതിന് മുമ്ബ് നടന്ന ഭരണഘടനാ സംരക്ഷണ റാലികളില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടാന്‍ പ്രധാന നേതാക്കളെത്തിയപ്പോള്‍ തന്നെ അവരുടെ നയം വ്യക്തമായിരുന്നു.