Kerala

കഞ്ചാവ് കേസിലെ പ്രതിക്ക് പോക്സോ കേസിൽ 27 വർഷം കഠിന തടവും പിഴയും

കഞ്ചാവ് കേസിലെ പ്രതിക്ക് പോക്സോ കേസിൽ 27 വർഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. 15 വയസ് കാരിയുടെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗീകമായി ഉപദ്രവിച്ചെന്നാണ് കേസ്. പഴയന്നൂർ വടക്കേത്തറ നന്നാട്ട്കളം വീട്ടിൽ മനീഷിനെ (28)യാണ് ശിക്ഷിച്ചത്. തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ആണ് ശിക്ഷ വിധിച്ചത്.

അമ്മൂമയോടൊത്ത് പഠനാവശ്യത്തിനായി നാട്ടിലെത്തിയ കുട്ടിയെ അർധരാത്രി വീട്ടിൽ അതിക്രമിച്ച് കയറിയാണ് പ്രതി ഉപദ്രവിച്ചത്. വിഡിയോ പകർത്തിയ പ്രതി അത് കാണിച്ച് ഒരാഴ്ചയോളം കൃത്യം തുടർന്നു. കുഞ്ഞിന്റെ പിതാവിന് ഫോട്ടോകൾ അയച്ച് ഭീക്ഷണിപ്പെടുത്തിയതിനെ തുടർന്ന് കേസ് പഴയന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത് അന്വേക്ഷിച്ചു. ഹൈക്കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് 2021 ജൂലൈ മാസത്തിൽ 210 കിലോ കഞ്ചാവ് കടത്തിയ കേസിൽ കൊടകര പൊലീസ് പിടിയിലായി ജയിലിൽ കഴിഞ്ഞു വരികയാണ്.

പല തവണ ജാമ്യം നേടാൻ ശ്രമിച്ചെങ്കിലും പ്രോസിക്യൂഷന്റെ ശക്തമായ എതിർപ്പിനെ തുടർന്ന് ജയിലിൽ തുടരുകയായിരുന്നു. തന്റെ വയസും ഒന്നര വയസ് പ്രായമുള്ള കുഞ്ഞിന്റെ കാര്യവും പറഞ്ഞ് പ്രതി ശിക്ഷയിൽ ഇളവ് ചോദിച്ചെങ്കിലും പ്രതിയുടെ പ്രായമോ പശ്ചാത്തലമോ പരിഗണിക്കേണ്ട പ്രവൃത്തികളിലല്ല ഇയാൻ ഏർപ്പെട്ടിട്ടുള്ളതെന്നും കഠിനമായ ശിക്ഷ നൽകണമെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: ലിജി മധു ആവശ്യപ്പെട്ടു.