Kerala

അതുല്യ നടൻ മാമുക്കോയയ്ക്ക് നാടിന്റെ വിട; സംസ്കാരം ഇന്ന് കണ്ണംപറമ്പ് ഖബർസ്ഥാനിൽ

അന്തരിച്ച അതുല്യ നടൻ മാമുക്കോയയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്ത്
മണിക്കാണ് ഖബറടക്കം. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. രാവിലെ ഒൻപത് വരെ വീട്ടിൽ പൊതുദർശനമുണ്ടാകും. ശേഷം അരക്കിണർ മുജാഹിദ് പള്ളിയിലെ മയ്യത്ത് നിസ്കാരത്തിന് ശേഷം മൃതദേഹം കണ്ണംപറമ്പിലേക്ക് കൊണ്ടുപോവും.

ഇന്നലെ രാത്രി ഏറെ വൈകിയും മാമുക്കോയയെ അവസാനമായി ഒരുനോക്കുകാണാൻ നിരവധി ആളുകളാണ് കോഴിക്കോട്ടേക്കെത്തിയത്.
കോഴിക്കോട് ടൗൺ ഹാളിൽ രാത്രി പത്ത് മണി വരെ പൊതുദർശനമുണ്ടായിരുന്നു. രാത്രി വൈകിയാണ് ഭൗതികശരീരം വീട്ടിലേക്കെത്തിച്ചത്.

ഇന്നലെ ഉച്ചയോടെ കോഴിക്കോട് മൈത്ര ആശുപത്രിയിൽ വച്ചായിരുന്നു മാമുക്കോയയുടെ വിയോ​ഗം. ഏപ്രിൽ 24 ന് മലപ്പുറം വണ്ടൂരിലെ സെവൻസ് ടൂർണമെന്റ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായത്. ചികിത്സയിലിരിക്കെയായിരുന്നു മരണം.

1982ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിലാണ് മാമുക്കോയയ്ക്ക് ആദ്യ വേഷം ലഭിക്കുന്നത്. പിന്നീട് സത്യൻ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, ശുഭയാത്ര, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേൽപ് എന്നിങ്ങനെ നിരവധി സിനിമകളിൽ മാമുക്കോയ തിളങ്ങി.