India Kerala

മഹാരാജാസ് കോളജില്‍;മര്‍ദ്ദിച്ചതായി പരാതി

മഹാരാജാസ് കോളജില്‍ കെ.എസ്.യു പ്രവര്‍ത്തകനെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായി പരാതി. ഒന്നാം വര്‍ഷ വിദ്യാര്‍ഥി അജാസാണ് ഇന്നലെ അര്‍ധരാത്രി കോളജ് ഹോസ്റ്റലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി നല്‍കിയത്. ഹോസ്റ്റലില്‍ പ്രവേശിച്ചതിനായിരുന്നു ആക്രമണമെന്നും അജാസ് പറയുന്നു.

മഹാരാജാസ് കോളജിലെ ഒന്നാം വര്‍ഷ ബി.എ മ്യൂസിക്ക് വിദ്യാര്‍ഥിയായ അജാസ് തിങ്കളാഴ്ച രാത്രി കോളജ് ഹോസ്റ്റില്‍ സുഹൃത്തിനെ കാണാനായി എത്തിയപ്പോഴായിരുന്നു സംഭവം. ഹോസ്റ്റലിന്റെ വരാന്തയില്‍ ഇരുന്ന് മദ്യപിക്കുകയാരിന്ന എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ അജാസിനെ തടഞ്ഞെന്നും മര്‍ദ്ദിച്ചെന്നുമാണ് പരാതി. ആദ്യം ഹോസ്റ്റല്‍ വരാന്തയില്‍ വെച്ചായിരുന്നു മര്‍ദ്ദനം.

മഹാരാജസ് കോളജിലെ എസ്.എഫ്.ഐ നേതാവായ അര്‍ഷോയുടെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനമെന്നാണ് അരോപണം. തിരികെ ഹോസ്റ്റലില്‍ എത്തിച്ച അജാസിനെ മുറിയില്‍ പൂട്ടിയിട്ടു. വിവരങ്ങള്‍ പുറത്തുപറഞ്ഞാല്‍ കൊന്നുകളയും എന്നും ഇവര്‍ അജാസിനെ ഭീഷണിപ്പെടുത്തി. മര്‍ദനത്തില്‍ പരാതികൊടുക്കാന്‍ എറണാകുളം സെന്‍റ്രല്‍ സ്റ്റേഷനിലെത്തിയ അജാസിനെ കാണാന്‍ എം.എല്‍.എ ടി.ജെ വിനോദും കോണ്‍ഗ്രസ് നേതാക്കളും എത്തി. തലയ്ക്കും കഴുത്തിനും സാരമായി പരുക്കേറ്റ അജാസിനെ ആശുപത്രിയിലേക്ക് മാറ്റി.