Kerala

ആറളം ഫാമിലെ ആനമതില്‍ നിര്‍മാണം: വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് എം വി ജയരാജന്‍

കണ്ണൂര്‍ ആറളം ഫാമിലെ ആനമതില്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് സ്വീകരിച്ച നിലപാട് തിരുത്തണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി. ആനമതില്‍ വേണ്ടെന്ന വിദഗ്ധ സമിതി റിപ്പോര്‍ട്ട് തെറ്റെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. വിഷയത്തില്‍ ഹൈക്കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്നും രാഷ്ട്രീയ തീരുമാനമാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാട്ടാന ആക്രമത്തില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാന്‍ ആനമതിലാണ് പ്രായോഗിക പരിഹാരമെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ആറളത്ത് സുരക്ഷയില്ലെന്ന് ആദിവാസി പുനരധിവാസ മേഖലയിലെ ജനങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തിലായിരുന്നു എം വി ജയരാജന്റെ പ്രതികരണം. 8 വര്‍ഷത്തിനിടെ ആറളംഫാമില്‍ കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് 10 ജീവനുകളാണ്. ആദിവാസികളാണ് കൂടുതലായും കാട്ടാന ആക്രമണത്തിന് ഇരകളാകുന്നത്.

ഇന്നലെയും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ ആറളംഫാമില്‍ മരിച്ചിരുന്നു. ഏഴാം ബ്ലോക്കിലെ പി എ ദാമു (45) വാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ഫാമില്‍ പരക്കെ കാട്ടാനയക്രമണമുണ്ടായി. ഫാമിന്റെ പാലപ്പുഴ ഗേറ്റില്‍ സുരക്ഷാ ജീവനക്കാരന്റെ ബൈക്ക് കാട്ടാന ചവിട്ടിത്തകര്‍ത്തു. ജീവനക്കാരന്‍ ഓടി രക്ഷപ്പെട്ടു, ബ്ലോക്ക് ഏഴില്‍ കാട്ടാന കുടിലും തകര്‍ത്തു. ഇതിനിടയിലാണ് ദാമു കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. സ്ഥലത്ത് ആദിവാസി കുടുംബങ്ങള്‍ കടുത്ത പ്രതിഷേധത്തിലാണ്.