India Kerala

ലോക കേരളാസഭയില്‍ വിളമ്ബിയ ഭക്ഷണത്തിന് പണം വേണ്ട; 60 ലക്ഷം ഉപേക്ഷിക്കുന്നതായി റാവിസ് ഗ്രൂപ്പ്

ലോകകേരളസഭയിലെ ചെലവായ ഭക്ഷണത്തിന്റെ പണം ആവശ്യമില്ലെന്ന് റാവിസ് ഗ്രൂപ്പ്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഭക്ഷണത്തിന്റെ പണം വേണ്ടെന്ന് റാവിസ് ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്. ഭക്ഷണത്തിനും താമസത്തിനുമായി ഒരു കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്. ഭക്ഷണ കരാറിന് മാത്രം 60 ലക്ഷം രൂപ ചെലവായെന്ന വിവരാവകാശ രേഖ ഏറെ വിവാദമായിരുന്നു. ഇതോടെ ഭക്ഷണത്തിന്റെ ബില്ല് കൊടുത്തുവെന്നേയുള്ളുവെന്നും സര്‍ക്കാരിനോട് തങ്ങള്‍ പണം ആവശ്യപ്പെട്ടിട്ടില്ലെന്നും റാവിസ് ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ള പറഞ്ഞു. സര്‍ക്കാരില്‍ നിന്ന് പണം ഈടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു ബില്‍ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അല്ലാതെ പണം വാങ്ങിയിട്ടില്ല. ലോക കേരളസഭയുടെ ഭാഗമാണ് റാവിസ് ഗ്രൂപ്പ്. അതുകൊണ്ടുതന്നെ ഭക്ഷണത്തിന് പണം ഈടാക്കുന്നത് ശരിയായ നടപടിയല്ല. അതിനാല്‍ പണം ഈടാക്കാന്‍ താത്പര്യവുമില്ലെന്നായിരുന്നു രവി പിള്ളയുടെ പ്രതികരണം.

പരിപാടിയുടെ നടത്തിപ്പിനായി ഉണ്ടാക്കിയ ഭക്ഷണത്തിന്റെ മെനുവും സാധാരണ രീതിയില്‍ റാവിസ് കോവളം ഈടാക്കുന്ന സേവന വില വിവരവുമാണ് സംഘാടകര്‍ക്ക് നല്‍കിയിരുന്നത്. വിവാദത്തിനു മുന്‍പ് ഒരു നിജസ്ഥിതിക്കായി റാവിസ് കോവളം അധികൃതരെ ഒന്ന് ബന്ധപ്പെട്ടിരുന്നെങ്കില്‍ ഈ അനാവശ്യ വിവാദം ഒഴിവാക്കാമായിരുന്നു. ഞങ്ങളുടെ രീതി അനുസരിച്ച്‌ ഏതു പരിപാടിക്കും ഒരു അഡ്വാന്‍സ് തുക കൈപ്പറ്റുകയും പരിപാടിക്ക് കഴിഞ്ഞ് ദിവസങ്ങള്‍ക്കകം തന്നെ ബാക്കിയുള്ള തുകയ്ക്കായുള്ള നടപടികളും കൈക്കൊള്ളാറുണ്ടെന്നും രവി പിള്ള വ്യക്തമാക്കുന്നു.