Kerala

ജലനിരപ്പ് ഉയർന്നു, പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തൃശ്ശൂർ: ശക്തമായ മഴയെ തുടർന്നുണ്ടായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഡാമിലെ ജലനിരപ്പ് 423 മീറ്ററായി ഉയര്‍ന്നതോടെ ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. ശക്തമായ മഴയെ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ ഡാമിലെ ജലത്തിന്റെ അളവ് പരമാവധി ജലനിരപ്പായ 424 മീറ്ററില്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 

പ്രദേശവാസികള്‍ക്ക് ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കിയ ശേഷം ഡാമിന്റെ സ്പില്‍വേ ഷട്ടറുകള്‍ ഉടന്‍ താഴ്ത്താനാണ് നിര്‍ദ്ദേശം. അധിക ജലം ചാലക്കുടി പുഴയിലേക്ക് ഒഴുക്കിവിടുന്നതിനാല്‍ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

അതേസമയം സംസ്ഥാനത്ത് ഇന്നും  വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ്  മുന്നറിയിപ്പ്. 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. 

കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മഴ ശക്തമായത് കണ്ടക്കിലെടുത്ത് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ വിദ്യാഭ്യാസ  സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കുൾപ്പെടെ അവധി ബാധകമാണ്.