Kerala

വൈദ്യുതി നിയന്ത്രണം ഒരു ദിവസം കൂടി തുടരുമെന്ന് കെഎസ്ഇബി; അടുത്തയാഴ്ച വരെ പ്രതിസന്ധി നീണ്ടേക്കും

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുമെന്ന് കെഎസ്ഇബി. അടുത്തയാഴ്ച കൂടി പ്രതിസന്ധിയുണ്ടായേക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ ബി അശോക് പറഞ്ഞു. വൈദ്യുതി ക്ഷാമം ഉണ്ടാകാതിരിക്കാന്‍ ശ്രമം തുടങ്ങിയതായി കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കി. നിലവിലെ 15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ഒരു ദിവസം കൂടി തുടരാമെന്ന നിലപാടിലാണ് കെഎസ്ഇബി. പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മെയ് 31 വരെ യൂണിറ്റിന് 20 രൂപ നിരക്കില്‍ 250 മെഗാവാട്ട് വൈദ്യുതി കെഎസ്ഇബി വാങ്ങും. ഇന്ന് കഴിഞ്ഞാല്‍ അടുത്ത മാസം മൂന്നിനും വൈദ്യുതി നിയന്ത്രണമുണ്ടാകും.

രാജ്യത്തെ കല്‍ക്കരി ക്ഷാമം ഒക്ടോബര്‍ വരെ നീണ്ടേക്കാമെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ വിലയിരുത്തുന്നത്. കായംകുളം നിലയത്തില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദനം തുടങ്ങുമെന്നും കോഴിക്കോട് നല്ലളം നിലയത്തില്‍ നിന്നും 90 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നും ബി അശോക് അറിയിച്ചു. പ്രതിസന്ധി മറികടക്കുന്നതിനായി നല്ലളത്തെയും കായംകുളത്തേയും വൈദ്യുതി നിലയങ്ങള്‍ പ്രവര്‍ത്തനക്ഷമമാക്കി വൈദ്യുതി ലഭ്യമാക്കാനാണ് കെഎസ്ഇബി പദ്ധതിയിടുന്നത്.

കായംകുളത്തുനിന്ന് വൈദ്യുതി ലഭിക്കാന്‍ 45 ദിവസമെടുക്കുമെന്നാണ് കെഎസ്ഇബി അറിയിക്കുന്നത്. മെയ് മൂന്നാം തിയതി 400 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് സംസ്ഥാനത്തുണ്ടാകും. ഈ പശ്ചാത്തലത്തിലാണ് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം. വൈകുന്നേരം 6.30 മുതല്‍ 11.30 വരെയുള്ള പീക്ക് സമയത്ത് 15 മിനിറ്റാണ് നിയന്ത്രണം ഏര്‍പ്പെടുത്തുക. ഇന്നലെയും ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുകത്തിയിരുന്നു.