Kerala

ലൈഫ് മിഷന്‍ കേസ്: യു.വി ജോസ് നിർണായക മൊഴി നല്‍കിയതായി വിവരം

യുവി ജോസിനെ ചോദ്യം ചെയ്തതില്‍ നിന്നും സിബിഐക്ക് നിർണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. റെഡ്ക്രസന്റിന്റെ സഹായം പദ്ധതിയിലേക്ക് കൊണ്ടുവന്നത് ശിവശങ്കരനാണെന്ന് യു.വി ജോസ് മൊഴി നല്‍കിയതായാണ് വിവരം.

ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരനെയും ചോദ്യം ചെയ്തേക്കും. പദ്ധതിയിലേക്ക് റെഡ്ക്രസന്റ് എത്തിയത് ശിവശങ്കറിന്റെ ശിപാർശയോടെയാണെന്നാണ് സിബിഐ സംശയിക്കുന്നത്. യുവി ജോസ് അടക്കം ഇത് സംബന്ധിച്ച മൊഴി നല്കിയിട്ടുണ്ടെന്നാണ് സൂചന. ശിവശങ്കറിനെ കൂടാതെ സ്വപ്ന സുരേഷിനെയും സന്ദീപിനെയും സിബിഐ ഉടൻ ചോദ്യം ചെയ്യും.

യുവി ജോസിനെ ചോദ്യം ചെയ്തതില്‍ നിന്നും സിബിഐക്ക് നിർണ്ണായക വിവരങ്ങള്‍ ലഭിച്ചതായാണ് വിവരം. റെഡ്ക്രസന്റിന്റെ സഹായം പദ്ധതിയിലേക്ക് കൊണ്ടുവന്നത് ശിവശങ്കരനാണെന്ന് യു.വി ജോസ് മൊഴി നല്‍കിയതായാണ് വിവരം. തദ്ദേശ സെക്രട്ടറിക്ക് നല്കിയ റിപ്പോർട്ടിലും യു വി ജോസ് ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നാണ് വിവരം. വിദേശ കമ്പനിയില്‍ നിന്നും ഫണ്ട് ലഭിക്കുമെന്നും അതിനായി അനുയോജ്യമായ സ്ഥലം കണ്ടെത്തണമെന്നും ശിവശങ്കരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വടക്കാഞ്ചേരിയിലെ സ്ഥലം ലൈഫ് മിഷന്‍ കണ്ടെത്തിയത് എന്നാണ് സൂചന.

കൂടാതെ ലൈഫ് മിഷന്റെ രണ്ടാം ഘട്ടത്തിന്റെ നിർണ്ണായക മീറ്റിങ്ങുകളിലെല്ലാം ശിവശങ്കരന്‍ പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ശിവശങ്കരനെയും ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് സിബിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഉടന്‍ തന്നെ കൊച്ചിയിലെ ഓഫീസിലേക്ക് നോട്ടീസ് നല്‍കി വിളിപ്പിച്ചേക്കും. ശിവശങ്കരനെ കൂടാതെ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ചോദ്യം ചെയ്യാന്‍ സിബിഐ തീരുമാനിച്ചിട്ടുണ്ട്. ഇവർ ഇടനിലക്കാരായി നിന്നാണ് റെഡ്ക്രസന്റിനെ കൊണ്ടുവന്നതെന്നും സിബിഐ സംശയിക്കുന്നു.

ആയതിനാല്‍ ഇവരെയും ഉടന്‍ ചോദ്യം ചെയ്യാനാണ് തീരുമാനം. ഇതിനായി കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കും. അതേസമയം വിജിലന്‍സും സ്വപ്നയെയും സന്ദീപിനെയും ചോദ്യം ചെയ്തേക്കും. സിബിഐ ചോദ്യം ചെയ്യുന്നതിന് മുമ്പ് ചോദ്യം ചെയ്യാനാണ് വിജിലന്‍സിന്റെ നീക്കം.