Kerala

മാറ്റമില്ലാതെ മുല്ലപ്പെരിയാർ ജലനിരപ്പ്; നീരൊഴുക്ക് ശക്തമായി തുടരുന്നു

എട്ട് ഷട്ടറുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റമില്ല. വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. 6000 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. എട്ട് സ്പിൽവേ ഷട്ടറുകൾ വഴി 4000 ത്തോളം ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുഗൻ നാളെ ഡാം സന്ദർശിക്കും. നിലവിൽ അണക്കെട്ടിലെ ജലനിരപ്പ് 138.80 അടിയാണ്. സ്ഥിതിഗതികൾ വിലയിരുത്താൻ രാത്രി ജില്ല കളക്ടർ വള്ളക്കടവിലെത്തിയിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. മഴ ശക്തമായാൽ കൂടുതൽ വെള്ളം സ്പിൽവേ വഴി പുറത്തേക്ക് ഒഴുക്കിയേക്കും. ഇതിനിടെ കേരളത്തിലെ പതിനൊന്ന് ജില്ലകളിളിൽ ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്.