Kerala

പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് നാളെ

പിണറായി സർക്കാരിന്‍റെ അവസാന ബജറ്റ് നാളെ നിയമസഭയിൽ അവതരിപ്പിക്കും. ജനങ്ങളുടെ കയ്യടി പ്രതീക്ഷിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അണിയറയിൽ ഒരുക്കുന്നത്. സാധാരണക്കാരെയും യുവജനങ്ങളെയും ലക്ഷ്യമിടുന്നതാകും തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സർക്കാരിന്‍റെ കണക്കുകൂട്ടലുകൾ വ്യക്തമാക്കുന്ന ബജറ്റ് .

കോവിഡ് അടക്കമുള്ള പ്രതിസന്ധികളെ അവസരമാക്കി പണം കണ്ടെത്തുമെന്ന പ്രഖ്യാപനമാകും കിഫ്ബിക്ക് ശേഷമുള്ള പ്രധാന ആകർഷണം. കോവിഡ് കാരണം തൊഴിൽ നഷ്ടപ്പെട്ടു കേരളത്തിലേക്കു മടങ്ങിയ പ്രവാസികൾക്കു വരുമാനം ഉറപ്പാക്കുന്നതിനും തൊഴിൽ പോയ സ്വദേശികൾക്കു പകരം തൊഴിൽ കണ്ടെത്തുന്നതിനുമുള്ള സമഗ്ര പാക്കേജ്. തകർന്നടിഞ്ഞ ടൂറിസം മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സമഗ്ര പാക്കേജ്. ആഭ്യന്തര ടൂറിസ്റ്റുകളെ ലക്ഷ്യമിട്ട് വിപുലമായ ക്യാംപെയ്ൻ.സ്കൂളുകളിൽ ഓൺലൈൻ ക്ലാസ് തുടരാനിടയുള്ളതിനാൽ കുട്ടികൾക്കു സൗജന്യ ഇന്‍റര്‍നെറ്റ് കുറ്റമറ്റ ഇ-ഗവേണൻസ്. ഭൂമിയുടെ ന്യായവില, ഒറ്റത്തവണ റോഡ് നികുതി, വെള്ളക്കരം, ഇന്ധനനികുതി, കെട്ടിടനികുതി തുടങ്ങിയവയിൽ വർധന ഒഴിവാക്കുമെന്നാണു സൂചന. ഇങ്ങനെ ജനങ്ങളെ സ്വാധീനിക്കാനാനുള്ള കണക്കുപുസ്തകമാകും നാളെ ഐസക് നിയമസഭയിൽ തുറക്കുക.

കോവിഡ് കാരണം ഏറ്റവും തിരിച്ചടി നേരിട്ട സിനിമാമേഖലയെ രക്ഷിക്കാൻ വിനോദനികുതി, വൈദ്യുതി നിരക്കുകളിലെ ഇളവിന്‍റെ കാലാവധി നീട്ടിയേക്കും. കേരളത്തെ എജ്യുക്കേഷൻ ഡെസ്റ്റിനേഷൻ ഹബ്ബാക്കി മാറ്റുന്നതിനുള്ള അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ ഉന്നത വിദ്യഭ്യാസ മോഖലയിൽ പ്രഖ്യാപിച്ചേക്കും. കെ.എസ്.ആർ.ടി.സിയിൽ വി.ആർ.എസ്, കെ-സ്വിഫ്റ്റ് പദ്ധതികൾ നടപ്പാക്കാനും പുതിയ ബസുകൾ വാങ്ങുന്നതിനുമുള്ള പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്. വിഴിഞ്ഞം, കോവളം-ബേക്കൽ, ഉൾനാടൻ ജലപാത, മലയോര ഹൈവേ, തീരദേശ ഹൈവേ, ലൈറ്റ് മെട്രോ, ശബരിമല വിമാനത്താവളം, വാട്ടർ മെട്രോ തുടങ്ങിയ വൻകിട പദ്ധതികൾ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ. നഷ്ടത്തിൽ പ്രവർത്തിക്കുന്ന കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയെ സഹായിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും ഐസക്കിന്‍റെ കണക്കൂകൂട്ടലുകളിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.