India Kerala

ഇന്നസെന്‍റിനെതിരായ ആരോപണം : മറുപടിയുമായി എല്‍.ഡി.എഫ് നേതാക്കള്‍

ചാലക്കുടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇന്നസെന്‍റിനെതിരായ യു.ഡി.എഫ് എം.എല്‍എമാരുടെ ആരോപണങ്ങളെ തളളി എല്‍.ഡി.എഫ് എം.എല്‍.എമാര്‍. വികസന നേട്ടങ്ങളിൽ പരിഭ്രാന്തരായത് കൊണ്ടാണ് അടിസ്ഥാനവിരുദ്ധമായ ആരോപണങ്ങള്‍ യു.ഡി.എഫ് ഉന്നയിക്കുന്നത് എന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ചാലക്കുടിയില്‍ ഇന്നസെന്‍റ് എം.പി 1750 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നത് പൊളളയായ വാദമാണെന്ന ആരോപണവുമായി യു.ഡി.എഫ് എം.എല്‍.എമാരായ റോജി എം.ജോണും അന്‍വര്‍ സാദത്തും രംഗത്തുവന്നിരുന്നു. ഈ ആരോപണത്തെ പ്രതിരോധിച്ചാണ് എം.എൽ.എമാരായ ബി.ഡി ദേവസി, വി.ആർ സുനിൽകുമാർ തുടങ്ങിയവരുള്‍പ്പെടെ എല്‍.ഡി.എഫ് നേതാക്കള്‍ രംഗത്ത് വന്നത്.

എം.പിയുടെ പ്രോഗ്രസ് റിപ്പോർട്ടിൽ സമഗ്രമായി വിശദീകരിച്ചിട്ടുള്ള പദ്ധതികളിൽനിന്ന് ഏതാനും ചിലതു മാത്രം അടർത്തിമാറ്റി തെറ്റിദ്ധാരണ സൃഷ്ടിക്കാനാണ് യു.ഡി.എഫ് നേതാക്കളുടെ ശ്രമമെന്നും എല്‍.ഡി.എഫ് ആരോപിച്ചു. വികസന നേട്ടങ്ങളിൽ പരിഭ്രാന്തരായത് കൊണ്ടാണ് അടിസ്ഥാനവിരുദ്ധമായ ആരോപണങ്ങള്‍ യു.ഡി.എഫ് ഉന്നയിക്കുന്നത് എന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.

കേന്ദ്രത്തിൽ യു.പി.എ സർക്കാരും മണ്ഡലത്തിൽ യു.ഡി.എഫ് എം.പി.യും കേരളത്തിൽനിന്ന് കേന്ദ്രമന്ത്രിമാരും ഉണ്ടായിരുന്ന സന്ദർഭത്തിൽ പോലും കൈവരിക്കാത്ത വികസന നേട്ടങ്ങൾ ആണ് കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ചാലക്കുടി കൈവരിച്ചതെന്നും എല്‍.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി.