Kerala

വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കാന്‍ ലത്തീന്‍ അതിരൂപത; തിങ്കളാഴ്ച ‘കടല്‍സമരം’

വിഴിഞ്ഞം സമരം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങി ലത്തീന്‍ അതിരൂപത. ക്രമസമാധാന പ്രശ്നം ഉണ്ടാകരുതെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സമരസമിതി യോഗം ചേര്‍ന്നു. തിങ്കളാഴ്ച നിശ്ചയിച്ചിരിക്കുന്ന കടല്‍ സമരവുമായി മുന്നോട്ട് പോകാനുമാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടില്‍ തന്നെയാണ് സമരസമിതി. ഉപരോധ സമരത്തിന്റെ 12ാം ദിനമായ ഇന്ന് സെന്റ് ആന്‍ഡ്രൂസ്, ഫാത്തിമാപുരം, പുത്തന്‍ത്തോപ്പ്, വെട്ടുതുറ, മര്യനാട് ഇടവകകളുടെ നേതൃത്വത്തിലാണ് ഉപരോധ സമരം. ഹൈക്കോടതി നിര്‍ദേശം കണക്കിലെടുത്തു സമര സ്ഥലത്ത് ഇന്ന് കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും.

സമരത്തിനെതിരെ സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നല്‍കിയ ഹര്‍ജികള്‍ തിങ്കളാഴ്ച പരിഗണിക്കാനായി കോടതി മാറ്റിവെച്ചിരുന്നു. അക്കാര്യത്തിലെ കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് ശേഷമാകും അടുത്തമാസം മുതല്‍ ആരംഭിക്കുന്ന സമരത്തിന്റെ മൂന്നാംഘട്ടത്തിന്റെ രീതികളെക്കുറിച്ച് തീരുമാനം എടുക്കുക. മുഖ്യമന്ത്രിയുമായി ലത്തീന്‍ അതിരൂപത നടത്തിയ ചര്‍ച്ചയും ഫലം കാണാതായതോടെ സമരത്തെ പ്രതിരോധിക്കുന്നതിനുള്ള നീക്കവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.