India Kerala

കുട്ടനാട് സീറ്റ്; തീരുമാനം 29 ലെ ഉഭയകക്ഷി യോഗത്തിലുണ്ടാകുമെന്ന് സൂചന

കുട്ടനാട് സീറ്റ് സംബന്ധിച്ച തീരുമാനം 29 ലെ ഉഭയകക്ഷി യോഗത്തിലുണ്ടാകുമെന്ന് സൂചന. മൂവാറ്റുപുഴ വിട്ടു നല്‍കികൊണ്ടുള്ള ഫോര്‍മുല ജോസഫ് വിഭാഗം അംഗീകരിക്കാന്‍ സാധ്യത. എം.ലിജു, ജോസഫ് വാഴക്കന്‍ എന്നിവരിലൊരാള്‍ സ്ഥാനാര്‍ഥിയായേക്കും. യു.ഡി.എഫിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ക്ക് വെടിനിര്‍ത്തല്‍ കൊണ്ടുവരുന്നതില്‍ മുസ്‍ലിം ലീഗിന്റെ ഇടപെടല്‍ ഫലപ്രദമായേക്കുമെന്നും വിലയിരുത്തല്‍.

കുട്ടനാട് സീറ്റ് കൈമാറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വരും ദിവസങ്ങളില്‍ ഗതിവേഗം കൂടും. ഇന്നലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ പി.ജെ ജോസഫ് വിഭാഗത്തോട് കോണ്‍ഗ്രസ് ഔദ്യോഗികമായി തന്നെ സീറ്റ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വലിയ എതിര്‍പ്പ് പി.ജെ ജോസഫ് ഉന്നയിച്ചില്ല. മാത്രമല്ല ചര്‍ച്ചയാകാമെന്ന നിലപാടാണ് പി.ജെ ജോസഫ് സ്വീകരിച്ചത്. മൂവാറ്റുപുഴ സീറ്റ് വച്ചുമാറാമെന്ന ഫോര്‍മുല പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാട് ജോസഫ് വിഭാഗത്തിന് ഉണ്ടെന്നാണ് കരുതുന്നത്. 29 ന് എറണാകുളത്ത് നടക്കുന്ന ചര്‍ച്ചയില്‍ സീറ്റ് മാറ്റം സംബന്ധിച്ച് അന്തിമ ധാരണ ഉണ്ടാകുമെന്നാണ് കരുതുന്നത്. ധാരണയിലെത്തിയാല്‍ ജോസഫ് വിഭാഗത്തിന് പാര്‍ട്ടി ചര്‍ച്ചകള്‍ നടത്താന്‍ സമയം നല്‍കും. അതിന് ശേഷമാകും പ്രഖ്യാപനമുണ്ടാവുക.

അതേ സമയം തന്നെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരുക്കങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകും. പി ടി തോമസിനെ തെരഞ്ഞെടുപ്പ് ചുമതല നല്‍കാനാന്‍ ഏറെക്കുറെ ധാരണയായിട്ടുണ്ട്. എം ലിജു, ജോസഫ് വാഴക്കന്‍ എന്നിവരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നത്. സീറ്റ് മാറ്റം സംബന്ധിച്ച് അന്തിമ ധാരണയിലെത്തിയാല്‍ സ്ഥാനാര്‍ഥി ചര്‍ച്ചയിലേക്ക് കോണ്‍ഗ്രസ് കടക്കും. കോണ്‍ഗ്രസിലെ നേതൃതര്‍ക്കങ്ങള്‍ക്ക് വിരാമം വേണമെന്ന മുസ്ലീം ലീഗിന്‍റെ മുന്നറിയിപ്പ് കോണ്‍ഗ്രസ് നേതൃത്വം ഗൌരവത്തിലെടുത്തതായാണ് വിലയിരുത്തപ്പെടുന്നത്. തര്‍ക്കം തുടരുന്നത് യു.ഡി.എഫിനെ വലിയ അപകടപ്പെടുത്തില്‍ കൊണ്ടാക്കുമെന്ന കുഞ്ഞാലിക്കുട്ടിയുടെ മുന്നറിയിപ്പാണ് കൂടുതല്‍ ജാഗ്രതയോടെ ഇടപെടാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്