Kerala

വിഷുപ്പൂരത്തിനായി കുരിശിന്റെ വഴി പ്രയാണത്തിന്റെ സമയം മാറ്റി; മതമൈത്രിയുടെ മറ്റൊരു മുഖം

ദുഃഖവെള്ളി ദിനത്തിൽ തൃശൂർ അതിരൂപതയ്ക്ക് കീഴിൽ കുരിശിൻറെ വഴി ചടങ്ങ് സാധാരണയായി നടക്കുക ഉച്ചയ്ക്ക് ശേഷമാണ്. എന്നാൽ തൊട്ടടുത്തുള്ള ക്ഷേത്രത്തിലെ വിഷുപ്പൂരത്തിനായി കുരിശിൻറെ വഴി ചടങ്ങിനുള്ള സമയ ക്രമം മാറ്റി മാതൃകയാവുകയാണ് മണലൂർ വടക്കേ കാരമുക്ക് സെന്റ് ആൻറണീസ് ദേവാലയം.

ഇതൊരു മതസൌഹാർദ്ദ മാതൃകയാണ്. വടക്കേ കാരമുക്ക് (ശീചിദംബര ക്ഷേത്രത്തിലെ വിഷുപ്പൂരം ഇക്കുറി നടക്കുന്നത് ദുഃഖവെള്ളി ദിനത്തിൽ. കുരിശിൻറെ വഴി നഗരി കാണിക്കൽ നടക്കുന്ന സമയത്ത് തന്നെയാണ് വിവിധ കരകളിൽ നിന്നും പൂരം എഴുന്നള്ളത്ത് ക്ഷേത്രത്തിലേയ്ക്ക് എത്തി ചേരുന്നത്. പൂരം എഴുന്നള്ളപ്പിന് തടസ്സമില്ലാത്ത രീതിയിൽ നടക്കാൻ വടക്കേ കാരമുക്ക് സെൻറ് ആൻറണീസ് ദേവാലയം തീരുമാനിച്ചു.

ഇടവക വികാരി ഫാദർ പ്രതീഷ് കല്ലറക്കലിന്റെ അധ്യക്ഷതയിൽ കൂടിയ ഇടവക പ്രതിനിധി യോഗത്തിലാണ് കുരിശിന്റെ വഴി പ്രയാണം രാവിലെയാക്കാൻ തീരുമാനമെടുത്തത്.

പള്ളിയെടുത്ത തീരുമാനത്തെ ആഹ്‌ളാദത്തോടെ സ്വീകരിക്കുകയാണ് ക്ഷേത്രം ഭരണസമിതി. പ്രദിക്ഷണം രാവിലെ വയ്ക്കാമെന്ന് പള്ളിയുടെ തീരുമാനത്തിൽ ക്ഷേത്രം ഭരണസമിതി സുരേഷ് ബാബു ആഹ്ലാദം പങ്കുവച്ചു. ശ്രീനാരായണഗുരു ദീപ പ്രതിഷ്ഠ നടത്തിയ ക്ഷേത്രമാണ് കാരമുക്കിലെ ചിദംബര ക്ഷേത്രം. 11 കരകളിൽ നിന്നാണ് എഴുന്നള്ളിപ്പ് നടക്കുന്നത്.