Kerala

നിർബന്ധിത സല്യൂട്ട്; സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെ.എസ്.യു

ഒല്ലൂർ എസ് ഐയെ കൊണ്ട് നിർബന്ധിത സല്യൂട്ട് ചെയ്യിപ്പിച്ച സുരേഷ് ഗോപിക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെ.എസ്.യു. സല്യൂട്ട് അടിപ്പിച്ചത് ഒല്ലൂർ എസ് ഐയെ അപമാനിക്കാൻ വേണ്ടിയാണെന്ന് കെ.എസ്.യു ചൂണ്ടിക്കാട്ടി. കൊവിഡ് മാനദണ്ഡം പാലിക്കാതെ നടത്തിയ പരിപാടിക്കെതിരെ കേസെടുക്കണമെന്നും കെ.എസ്.യു. ആവശ്യപ്പെട്ടു.

ഒല്ലൂർ എസ് ഐയായ ആന്റണിയോടാണ് സല്യൂട്ട് ചെയ്യാൻ സുരേഷ് ഗോപി ആവശ്യപ്പെട്ടത്. എം പിയെ കണ്ടിട്ടും ജീപ്പിൽ നിന്നും ഇറങ്ങാതിരുന്ന എസ് ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്.

തൃശൂർ പുത്തൂരിൽ ചുഴലിക്കാറ്റ് വീശിയ പ്രദേശം സന്ദർശിക്കാനെത്തിയപ്പോഴായിരുന്നു സംഭവം ഉണ്ടായത്. സുരേഷ് ഗോപി എത്തിയിട്ടും ജീപ്പിൽ തന്നെ തുടർന്ന ഒല്ലൂർ എസ്‌ഐയെ അദ്ദേഹം വിളിച്ചുവരുത്തി താനൊരു എം.പി ആണെന്ന് ഓർമ്മിപ്പിക്കുകയും ഒരു സല്യൂട്ടൊക്കെ ആകാമെന്ന് പറയുകയുമായിരുന്നു. സംഭവത്തിൽ എസ് ഐയുടെ ഭാഗത്ത് നിന്നും വിശദീകരണമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

അതേസമയം ഒല്ലൂർ എസ്ഐയെ കൊണ്ട് സല്യൂട്ട് ചെയ്യിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി എംപി. രംഗത്തെത്തി. എസ്ഐയെ വിളിച്ചുവരുത്തിയത് വളരെ സൗമ്യമായിട്ടാണെന്നും എം പിയുടെ മുമ്പിൽ വാഹനം കൊണ്ട് വന്നിട്ട് ഇരിക്കുന്നത് ശരിയല്ലെന്നും സുരേഷ് ഗോപി പ്രതികരിച്ചു. എസ്ഐയോട് സല്യൂട്ട് ആവശ്യപ്പെട്ട നടപടിയിൽ പരാതിയുള്ളവർ രാജ്യസഭാ ചെയർമാനോട് പറയട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.