India Kerala

എം പാനല്‍ ഡ്രൈവര്‍മാരുടെ പിരിച്ചുവിടല്‍; കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധി ഇന്നും തുടരും

എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടിസിയിലുണ്ടായ പ്രതിസന്ധി ഇന്നും തുടരും. കൂടുതല്‍ സര്‍വീസുകള്‍ ഇന്ന് റദ്ദാക്കിയേക്കും. തെക്കന്‍ കേരളത്തിലാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷം. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമന്ന് യൂണിനയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ അറുന്നൂറോളം സര്‍വീസുകളാണ് ഡ്രൈവര്‍മാരില്ലാത്തതിനാല്‍ റദ്ദാക്കിയത്. പലയിടങ്ങളിലും ഡബിള്‍ഡ്യൂട്ടി ചെയ്തവരെ നിര്‍ബന്ധിച്ച് അയച്ചാണ് യാത്രാക്ലേശം പരിഹരിച്ചത്. ഇന്ന് പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. എക്സ്പ്രസ്, സൂപ്പര്‍ ഫാസ്റ്റ്, ബസുകള്‍ എടുത്തതിന് ശേഷം മാത്രം ഓര്‍ഡിനറികള്‍ സര്‍വീസ് നടത്തിയാല്‍ മതിയെന്ന നിര്‍ദേശം മലയോര മേഖലകളെ സാരമായി ബാധിച്ചു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത്. യാത്രാക്ലേശം രൂക്ഷമായതോടെ പലയിടങ്ങളിലും യാത്രക്കാരും ജീവനക്കാരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പ്രതിസന്ധി പരിഹരിക്കാന്‍ അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ സര്‍വീസുകള്ളവരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് യൂണിയനുകളുടെ ആവശ്യം.

സര്‍വീസുകള്‍ റദ്ദാക്കിയത് കെ.എസ്.ആര്‍.ടി.സിയുടെ വരുമാനത്തെയും ബാധിച്ചിട്ടുണ്ട്. ഒരു കോടിയോളം രൂപയാണ് പ്രതിദിനം നഷ്ടമാകുന്നത്. ജീവനക്കാര്‍ ശമ്പളം നല്‍കാന്‍ 65 കോടിയോളം രൂപ വേണം. ഒപ്പം ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും തുക കണ്ടെത്തേണ്ടതുണ്ട്.