Kerala

കെഎസ്ആർടിസിയിൽ ഏപ്രിൽ മാസത്തെ ശമ്പളവും വൈകും

കെഎസ്ആർടിസിയിൽ ഏപ്രിൽ മാസത്തെ ശമ്പളവും വൈകും. സർക്കാരിനോട് 65 കോടി ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമേ അനുവദിച്ചിട്ടുള്ളു.ഈ മാസം അഞ്ചാം തീയതി ശമ്പളം ലഭിച്ചില്ലെങ്കിൽ അഞ്ചിന് അർധരാത്രി മുതൽ പ്രതിപക്ഷ യൂണിയനുകൾ പണിമുടക്കും.

കെ.എസ്.ആർ.ടി.സിയിൽ പ്രതിസന്ധി അതിരൂക്ഷമാണ്.വായ്പാ തിരിച്ചടവിനും മറ്റു ആവശ്യങ്ങൾക്കും വരുമാനത്തെയാണ് ആശ്രയിക്കുന്നതിനാൽ ശമ്പളം നൽകാൻ ബാക്കിയില്ല.ബാങ്കിൽ നിന്ന് 45 കോടി ഓവർ ഡ്രാഫ്‌റ്റെടുത്താണ് കഴിഞ്ഞ മാസത്തെ ശമ്പളം നൽകിയതിനാൽ,ആ വഴിയും അടഞ്ഞു.

ഏപ്രിലിലെ ശമ്പളത്തിനായി ആവശ്യപ്പെട്ട തുക മുഴുവൻ അനുവദിക്കാൻ ധനവകുപ്പിനോട് വീണ്ടും അഭ്യർത്ഥിച്ചിട്ടുണ്ട്.82 കോടിയാണ് ശമ്പളത്തിന് വേണ്ടത്. സഹകരണ സൊസൈറ്റി വഴി വായ്പ തരപ്പെടുത്താനുള്ള ആലോചനയിലുണ്ടെങ്കിലും അതിനും കാലതാമസമെടുക്കും.പ്രതിപക്ഷ യൂണിയനുകൾ പഴിക്കുന്നത് സ്വിഫ്റ്റിനെയാണ്.കെ.എസ്.ആർ.ടി.സിയുടെ പ്ലാൻ ഫണ്ടിൽ നിന്ന് ബസ് വാങ്ങിയതിനെയാണ് പ്രധാനമായും കുറ്റപ്പെടുത്തുന്നത്.

ഡീസലും കോർപറേഷൻ വക.എന്നിട്ടും ഒരു എ.സി സ്വിഫ്റ്റ് ബസ് ഒരു കിലോമീറ്റർ ഓടുന്നതിന് 26 രൂപയും നോൺ എസിക്ക് 20 രൂപയും കെ.എസ്.ആർ.ടി.സി അങ്ങോട്ട് വാടകയായി നൽകണം.ഇത് നോക്കുകൂലിയാണെന്നും ഏത് കരാർ പ്രകാരമാണ് ഇങ്ങനെയൊരു വ്യവസ്ഥയെന്നത് വ്യക്തമാക്കണമെന്നും യൂണിയനുകൾ ആവശ്യമുന്നയിക്കുന്നു.ശമ്പളം വൈകിയാലുണ്ടാകുന്ന പണിമുടക്ക് മാനേജ്‌മെന്റിന് തലവേദനയാകും.