Kerala

കെഎസ്ഇബി സ്‌മാർട്ട് മീറ്റർ പദ്ധതി; തൊഴിലാളി സംഘടനകളുടെ സമരപ്രഖ്യാപന കൺവൻഷൻ ഇന്ന്

കെഎസ്ഇബി സ്മാർട്ട് മീറ്റർ പദ്ധതി ടോട്ടക്സ് മാതൃകയിൽ നടപ്പിക്കുന്നതിരെ ബോർഡിലെ തൊഴിലാളി സംഘടനകളുടെ സമരപ്രഖ്യാപന കൺവൻഷൻ ഇന്ന്. സർക്കാർ നിർദ്ദേശിച്ചിട്ടും സ്മാർട്ട് മീറ്റർ പദ്ധതി നിർത്തിവയ്ക്കാത്ത ബോർഡ് നടപടിക്കെതിരെയാണ് സമരം.

ബോർഡ് നടപടി അംഗീകരിക്കാനാകില്ലെന്നാണ് സംഘടനകളുടെ നിലപാട്. സി.ഐ.ടി.യു., എ.ഐ്.ടി.യു.സി, ഐ.എൻ.ടി.യു.സി എന്നീ സംഘടനകളാണ് സമര പ്രഖ്യാപന കൺവൻഷൻ നടത്തുന്നത്. എളമരംകരീം, കാനം രാജന്ദ്രേൻ, ആർ. ചന്ദ്രശേഖരൻ എന്നിവർ പങ്കെടുക്കും. സ്മാർട്ട് മീറ്റർ പദ്ധതി ടോട്ടക്‌സ് മാതൃകയിൽ നടപ്പാക്കാനുള്ള നീക്കത്തിനെതിരെ പണിമുടക്ക് അടക്കമുള്ള സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം. ടോട്ടക്‌സ് മാതൃകയിൽ പദ്ധതി നടപ്പാക്കിയാൽ പ്രതിമാസം 150 രൂപ മുതൽ നിരക്ക് വർധിക്കും.

സ്‌മാർട്ട് മീറ്റർ പദ്ധതിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രിയുടെ ഉത്തരവ് വൈദ്യുതി ബോർഡ് അട്ടിമറിച്ചിരുന്നു. സ്മാർട്ട് മീറ്റർ പദ്ധതി ടെണ്ടർ നടപടികൾ നിർത്തിവയ്ക്കണമെന്ന ഉത്തരവാണ് അട്ടിമറിച്ചത്. വിദഗ്ധ സമിതി റിപ്പോർട്ടിൽ സർക്കാർ തീരുമാനം എടുക്കുന്നതുവരെ ടെണ്ടറിംഗ് നിർത്തണമെന്നായിരുന്നു ഉത്തരവ്.

ഏപ്രിൽ 11നാണ് മന്ത്രി കെ കൃഷ്ണൻ കുട്ടി ഇത്തരത്തിൽ ഉത്തരവ് നൽകിയത്. എന്നാൽ ഇത് അവഗണിച്ച് കെ.എസ്.ഇ.ബി ടെണ്ടർ ക്ഷണിക്കുന്നത് പൂർത്തിയാക്കി. സ്മാർട്ട് മീറ്റർ വന്നാൽ പ്രതിമാസം 150 രൂപ മുതൽ നിരക്ക് വർധിക്കുമെന്ന് സംഘടനകൾ പറയുന്നു.