Kerala

മൂന്നു ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ കെ.എസ്.ഇ.ബിയിൽ നിന്ന് ചോർത്തിയെന്ന് ഹാക്കേഴ്സ്

മൂന്നുമാസത്തിനകം വിവര ചോർച്ച തടയാനുള്ള നടപടിയെടുത്തില്ലെങ്കിൽ മുഴുവൻ വിവരങ്ങളും ചോർത്തുമെന്ന് ഹാക്കർമാർ മുന്നറിയിപ്പ് നൽകി

മൂന്നു ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങൾ കെ.എസ്.ഇ.ബിയിൽ നിന്ന് ചോർത്തിയെന്ന് എത്തിക്കൽ ഹാക്കിങ്ങ് സംഘമായ കെ ഹാക്കേഴ്സ്. മൂന്നുമാസത്തിനകം വിവര ചോർച്ച തടയാനുള്ള നടപടിയെടുത്തില്ലെങ്കിൽ മുഴുവൻ വിവരങ്ങളും ചോർത്തുമെന്ന് ഹാക്കർമാർ മുന്നറിയിപ്പ് നൽകി. രഹസ്യ വിവരങ്ങൾ ഒന്നും ചോർന്നിട്ടില്ലെന്നും വിവര ചോർച്ചക്കുള്ള സാധ്യത തടയുമെന്നും കെ.എസ്.ഇ.ബി അറിയിച്ചു.

കെ.എസ്.ഇ ‌.ബി ഉപഭോക്താക്കളുടെ പേര്, ഫോൺ നമ്പർ, കണക്റ്റഡ് ലോഡ് തുടങ്ങിയ വിവരങ്ങളാണ് കെ ഹാക്കേഴ്സ് ചോര്‍ത്തിയത്. ചോർത്തിയ വിവരങ്ങൾ വീഡിയോയായി പ്രദർശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അഞ്ചുകോടി വിപണി വില വരുന്ന വിവരങ്ങളാണ് കയ്യിലുള്ളതെന്നും ഹാക്കർമാർ അവകാശപ്പെടുന്നു. കെ.എസ്.ഇ.ബി വെബ്സൈറ്റിലെ വിവര ചോർച്ച സാധ്യത പുറത്ത് എത്തിക്കുകയായിരുന്നു ലക്ഷ്യം. വിവര ചോർച്ച തടയാൻ മൂന്ന് മാസത്തിനകം നടപടി സ്വീകരിച്ചില്ലെങ്കില്‍ മു ഴുവന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുമെന്നും കെ ഹാക്കേഴ്സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാൽ ഗാർഹിക ഉപഭോക്താക്കൾക്ക് ബിൽ വിവരങ്ങൾ അറിയാൻ കഴിയുന്ന സംവിധാനമാണ് ഹാക്കര്‍മാര്‍ദുരുപയോഗം ചെയ്തതെന്നാണ് കെ.എസ്.ഇ.ബിയുടെ വിശദീകരണം. ഒരു ബിൽ നമ്പറിന്‍റെ പാറ്റേൺ ഉപയോഗിച്ച് സോഫ്റ്റ്‌വെയറിന്‍റെ സഹായത്തോടെയാണ് വിവരങ്ങള്‍ ചോര്‍ത്തിയത്.രഹസ്യ വിവരങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കെ.എസ്. ഇ.ബി അറിയിച്ചു.