Kerala

ഡിസിസി പുന സംഘടന: നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നത് അച്ചടക്ക ലംഘനമെന്ന് കെ സുധാകരൻ

ഡിസിസി പുന സംഘടനയുമായി ബന്ധപ്പെട്ട് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നത് അച്ചടക്ക ലംഘനമെന്ന് കെ സുധാകരൻ. നേതാക്കളെ അവഹേളിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ പാർട്ടിയുടെ ശത്രുക്കൾ. സംഘടനാ ശേഷി മാത്രം പരിഗണിച്ച് കേന്ദ്രത്തിന് കൈമാറിയത് മികച്ച പട്ടിക. കുപ്രചരണങ്ങളിൽ സഹപ്രവർത്തകരും അനുഭാവികളും വീണുപോകരുതെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ ചൂണ്ടിക്കാട്ടി.

തങ്ങൾക്കിഷ്ടമില്ലാത്തവർ നേതൃത്വത്തിലെത്തിയാൽ അവരെ അവഹേളിച്ച് ഇല്ലാതാക്കാമെന്ന മുൻവിധിയോടെ പ്രവർത്തിക്കുന്നവർ നമ്മുടെ പ്രസ്ഥാനത്തിന്‍റെ ബന്ധുക്കളല്ല, ശത്രുക്കൾ തന്നെയാണ്. ഒരു നേതാവിനോടുള്ള ഇഷ്ടം കാണിക്കാൻ മറ്റ് നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നതും അച്ചടക്കമുള്ള പ്രവർത്തകർക്ക് ചേർന്നതല്ല.

കോൺഗ്രസിന്‍റെ പേരിൽ സമൂഹിക മാധ്യമങ്ങളിൽ ഗ്രൂപ്പുകളുണ്ടാക്കി ഉന്നത നേതാക്കളെ തേജോവധം ചെയ്യുന്നവർ അത്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് പിന്മാറണമെന്ന് കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ താക്കീത് ചെയ്യുന്നുവെന്നും കെ സുധാകരന്‍ വ്യക്തമാക്കി. കോൺഗ്രസ് പ്രതിസന്ധി ഘട്ടത്തിലൂടെയാണ് പോകുന്നതെന്ന് മറച്ചുവെക്കുന്നില്ല. കോൺഗ്രസ് സംഘടനാപരമായി ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്.

പിണറായി സർക്കാരിന്‍റെ കെടുകാര്യസ്ഥകൾ മറച്ചുപിടിക്കാനാണ് കോൺഗ്രസിന്‍റെ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള അനാവശ്യ കടന്നുകയറ്റം. കേരളത്തെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ട പിണറായി വിജയൻ – ആര്‍എസ്എസ് സഖ്യത്തെ ജനമധ്യത്തിൽ തുറന്നുകാട്ടാൻ എത്രയും പെട്ടെന്ന് തന്നെ ഡിസിസികൾ പ്രവർത്തനസജ്ജമാകേണ്ടതുണ്ട്.

ഹൈക്കമാൻഡ് അന്തിമ പട്ടിക പ്രഖ്യാപിച്ചാലുടൻ തന്നെ കൂടുതൽ ഊർജത്തോടെ ഈ ജനവിരുദ്ധ ഭരണകൂടങ്ങളെ പിടിച്ചുലയ്ക്കുന്ന പ്രതിഷേധങ്ങളുമായി, നാടിന്‍റെ ശബ്ദമായി മാറാൻ ഓരോ പ്രവർത്തകനും ആത്മാർത്ഥമായി ശ്രമിക്കണമെന്ന് ആഹ്വാനം ചെയ്യുന്നുവെന്നും കെ സുധാകരന്‍ വ്യക്തമാക്കി.