Kerala

കോൺഗ്രസ് കുടുംബമാണ് ധീരജിന്റേത് ആ കുടുംബത്തെ തള്ളിപറയാനില്ല; കെ. സുധാകരൻ

ഇടുക്കിയിലെ എസ്എഫ്ഐ പ്രവര്‍ത്തകൻ ധീരജിന്റേത് കോണ്‍ഗ്രസ് കുടുംബമാണ്,ആ കുടുംബത്തെ തള്ളിപറയാനില്ലെന്ന് കെ. സുധാകരൻ. മരണത്തില്‍ ദുഃഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമെന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞു. തന്നെ പ്രതിക്കൂട്ടിൽ നിർത്താനുള്ള സിപിഐഎം ശ്രമം അമ്പരപ്പിക്കുന്നതെന്ന് കെ സുധാകരൻ പറഞ്ഞു.

കല്ലും ഇരുമ്പുമല്ല തന്റെ മനസ്. ധീരജിന്റെ മരണത്തിലെ ദുഃഖം മനസിലാക്കാനുള്ള വിവേകം തനിക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ് കുടുംബമാണ് ധീരജിന്റേത് ആ കുടുംബത്തെ തള്ളിപറയാനില്ല. ധീരജിന്റെ വീട്ടില്‍ പോകണമെന്ന് ആഗ്രഹമുണ്ട്, പക്ഷേ ഭവിഷ്യത്ത് ഓർത്താണ് പിന്തിരിയുന്നത്. സിപിഐഎം അക്രമ രാഷ്ട്രീയത്തിന്റെ ഇരയാണ് കൊല്ലപ്പെട്ട ധീരജ്.

ധീരജിന് ശവകുടീരം കെട്ടിപ്പൊക്കി സിപിഐഎം ആഘോഷിക്കുകയായിരുന്നു. തിരുവാതിര കളിച്ചു. അക്രമം കൊണ്ട് കാമ്പസുകളിൽ പിടിച്ചുനില്‍ക്കുന്ന സംഘടനയാണ് എസ്എഫ്ഐ.

ഇടുക്കി എന്‍ജി. കോളജില്‍ കെ.എസ്.യുക്കാര്‍ തുടര്‍ച്ചയായി ആക്രമിക്കപ്പെട്ടു. നിഖില്‍ പൈലിയെ എസ്എഫ്ഐക്കാര്‍ പിന്തുടര്‍ന്ന് വളഞ്ഞ് ആക്രമിച്ചു. കെഎസ്‌യുക്കാര്‍ ആരെയും ആക്രമിക്കാന്‍ അങ്ങോട്ടു പോയിട്ടില്ല. കുത്തേറ്റ ധീരജിനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് തയ്യാറാകാതിരുന്നത് എന്തുകൊണ്ട്, പൊലീസുകാര്‍ക്കു പോലും എസ്എഫ്ഐക്കാര്‍ ശല്യക്കാരായിരുന്നുവെന്നത് സത്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.