Kerala

കോഴിക്കോട് ജാനകിക്കാട്ടിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസ്; നാല് പ്രതികളും റിമാൻഡിൽ

കോഴിക്കോട് ജാനകിക്കാട്ടിൽ പതിനേഴുകാരിയായ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നാല് പ്രതികളേയും റിമാൻഡ് ചെയ്തു. കോഴിക്കോട് പോക്‌സോ കോടതിയാണ് പ്രതികളെ റിമാൻഡ് ചെയ്തത്.

പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി. വടകര റൂറൽ എസ്പി എ ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. കുറ്റ്യാടി കായക്കൊടി സ്വദേശിയായ സായൂജ്, രാഹുൽ, ഷിബു, അക്ഷയ് എന്നിവരാണ് പ്രതികൾ.

ഈ മാസം മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കുറ്റ്യാടി സ്വദേശിയായ 17 വയസുകാരിയാണ് പരാതി നൽകിയത്. പരാതി ലഭിച്ചയുടൻ വടകര റൂറൽ എസ് പി നാദാപുരം എഎസ്പിക്ക് അന്വേഷണ ചുമതല കൈമാറി. മൂന്ന് കായത്തൊടി സ്വദേശികളെയും ഒരു കുറ്റ്യാടി സ്വദേശിയേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ഒരാൾ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു. ആ പ്രണയം മുതലെടുത്താണ് നാല് പേർ ചേർന്ന് പതിനേഴുകാരിയെ പീഡിപ്പിച്ചത്. ശീതള പാനിയത്തിൽ മയക്കുമരുന്ന് ചേർത്തായിരുന്നു പീഡനം.